തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന് വൈകിട്ട് പത്രസമ്മേളനം നടത്തുമ്പോള്‍ മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഉയരുകയാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി നിസാരഭാവത്തിലാണ് ഇക്കാര്യത്തില്‍ പതികരിച്ചത്. ഇത്തരമൊരു നിയമനം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഇത് നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കണ്ണടച്ച് പാല്‍ കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിയുടേത്. ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുകയാണ്. സംശയത്തിന്റെ സൂചിമുന മുഖ്യ മന്ത്രിയുടെ ഓഫീസിലേക്കാണ് നീളുന്നത്. വിവാദ നായിക എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങാറുണ്ടെന്നാണ് വിവരങ്ങള്‍. ഇന്റലിജന്‍സ് ബ്യൂറോയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണവും ഇവരുടെ മേലുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, സെക്രട്ടറിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ ശരി വയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇപ്പോൾ നടപടിക്ക് കാരണം മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ഭയം മൂലമാണ്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ബാലിയാടുകളെ അന്വേഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ സെക്രട്ടറി ശ്രമിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കരുതണ്ട. ഇത്തരം അവതാരങ്ങൾ എങ്ങനെ തന്റെ ഓഫീസിൽ എത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Post Your Comments