കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പ്ലസ് വൺ കാരിയെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോണും ബി കോം ബിരുദധാരിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു. മനോരമ ന്യൂസിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് രാജ്യ ചരിത്രത്തില്‍ ആദ്യമെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥനെ മാറ്റിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. ശിവശങ്കരന്‍ കേസില്‍ ഇടപെടും മുന്‍പ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉന്നതന്‍ കേസില്‍ ഇടപെട്ടതായും ഷിബു ബേബി ജോണ്‍ ആരോപിച്ചു. സ്വപ്ന സുരേഷ് നിരന്തരമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയാറാവണമെന്നും ഷിബു ആവശ്യപ്പെട്ടു.
സെക്രട്ടറിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ ശരി വയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇപ്പോൾ നടപടിക്ക് കാരണം മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ഭയം മൂലമാണ്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ബാലിയാടുകളെ അന്വേഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ സെക്രട്ടറി ശ്രമിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കരുതണ്ട. ഇത്തരം അവതാരങ്ങൾ എങ്ങനെ തന്റെ ഓഫീസിൽ എത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കാൻ ഉന്നതതല നീക്കങ്ങളും ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. സെക്രട്ടറിക്ക് എതിരെ ലഭിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രി പൂഴ്ത്തി വെച്ചുവെങ്കിൽ അത് തെറ്റാണെന്നും കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സ്വപ്നയ്ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Post Your Comments