മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി റിപ്പോർട്ട്. പുതിയ കോവിഡ് കേസ് ഒന്നു മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ഒരാള്‍ മാത്രമാണ് ഇവിടെ പോസിറ്റീവായതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൂന്നു മാസത്തിനിടെ ആദ്യമായാണു ധാരാവിയിലെ പുതിയ കോവിഡ് പോസിറ്റീവ് കണക്ക് ഒന്നിലെത്തുന്നത്. ഏപ്രില്‍ അഞ്ചിനാണ് ഇതിനു മുന്‍പ് ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നു സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ ഇതുവരെ 2335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്രയില്‍ 5134 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 2,17,121 ആയി. 9,250 പേരാണ് സംസ്ഥാനത്തുമാത്രം മരിച്ചത്.
അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിഴ്നാട്ടില്‍ ഇന്ന് 3616പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 65 മരണം റിപ്പോര്‍ട്ട് ചെയ്തു, 1,18,594പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,636പേര് മരിച്ചു. 45,839പേരാണ് ഇനി ചികിത്സയിലുള്ളത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ 9പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റൊരു അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് 1,496പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 15 മരണം സംഭവിച്ചു. 26,815പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 11,098പേരാണ് രോഗമുക്തരായത്. 416പേര് മരിച്ചു.
Post Your Comments