ന്യൂഡല്‍ഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി പ്രതിസന്ധിയില്‍. രാജി ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന അംഗങ്ങള്‍ രംഗത്തു വന്നതോടെ ഇന്ത്യാ വിരുദ്ധതയില്‍ നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി. ധാര്‍ചുലയ്ക്ക് സമീപം ആറ് സൈനിക പോസ്റ്റുകളാണ് നേപ്പാള്‍ സ്ഥാപിച്ചത്. ഇന്ത്യയുടെ പ്രദേശങ്ങള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമായിരുന്നു പ്രകോപനപരമായ നടപടി.
എന്നാൽ ഇപ്പോൾ അതിര്‍ത്തിയില്‍ നേപ്പാള്‍ പുതുതായി സ്ഥാപിച്ച ആറ് സൈനിക പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നേപ്പാള്‍ സശസ്ത്ര പ്രഹാരി – സേനയുടെ രണ്ട് സൈനിക പോസ്റ്റുകള്‍ ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു. ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ധാര്‍ചുലയ്ക്ക് സമീപമാണ് സൈനിക പോസ്റ്റുകള്‍ നീക്കം ചെയ്തത്. ധാര്‍ചുല സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ ശുക്ല വിവരം സ്ഥിരീകരിക്കുകയും ചെയ്തു.
നേപ്പാളി അധികൃതരുമായുള്ള സ്ഥിരം യോഗത്തില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായെന്ന് ശുക്ല വ്യക്തമാക്കി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കിയത്. ബാക്കിയുള്ളതില്‍ മൂന്ന് സൈനിക പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ ഇന്ത്യാ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോസ്റ്റുകള്‍ മാറ്റേണ്ടി വന്നതെന്നാണ് സൂചന.
ശര്‍മ്മ ഒലി രാജിവെക്കണമെന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാവി തുലാസ്സിലാണ്. ബുധനാഴ്ച്ച നടക്കുന്ന പാര്‍ട്ടി ഉന്നതതല യോഗത്തില്‍ ശര്‍മ്മ ഒലിയുടെ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments