ഭോപ്പാൽ : കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നൽകാൻ മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരും കോവിഡ് ആശുപത്രികളില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും.
ആശുപത്രികളിലും ചെക്ക്പോസ്റ്റുകളിലും മൂന്നുദിവസം വോളന്റിയര്‍മാരായി നിയോഗിക്കാനാണ് തീരുമാനം. ഇതുകൂടാതെ പിഴയും ചുമത്തും. മധ്യപ്രദേശ് സർക്കാർ നടപ്പാക്കിവരുന്ന ‘കില്‍ കൊറോണ’ പ്രചാരപരിപാടിയുടെ ഭാഗമായാണ് പുതിയ ശിക്ഷ നടപടി.
ഗ്വാളിയോർ ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സന്നദ്ധസേവനം ശിക്ഷയായി നൽകാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങുന്നവര്‍ക്ക് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും കളക്ടര്‍ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന കർശന നിർദേശവും കളക്ടര്‍ നല്‍കിയിട്ടുണ്ട്.
Post Your Comments