തിരുവനന്തപുരം: സ്വപ്നയെ പരിചയമുണ്ടെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അതേസമയം,
സ്വപ്നയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ യുക്തിരഹിതമായ ഏച്ചുകെട്ടലെന്ന് പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തു സ്വപ്നയുമായി സൌഹൃദം പങ്കിടുന്ന ശ്രീരാമകൃഷ്ണൻ്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ശ്രീരമകൃഷ്ണൻ രംഗത്തെത്തിയത്.
നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് നൽകുന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയത്.പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം തേടാൻ സ്വപ്നയുടെ സഹായം തേടിയിരുന്നു. സ്വപ്നയുമായി ഒരു അപരിചിതത്വവും ഇല്ലെന്നും ശ്രീരാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു .
ലോക കേരള സഭയുമായി സ്വപ്നയ്ക്ക് യാതൊരു ബന്ധവുമില്ല. അത്തരം ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ശ്രീരാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സ്വപ്നയുമായി പങ്കെടുത്ത ചടങ്ങ് നടന്നത് മാസങ്ങൾക്കുമുൻപാണ്. പരിസ്ഥിതി സൌഹൃദപരമായ ഒരു സ്റ്റാർട്ട് ആപ്പ് സംരഭത്തിൻ്റെ ഉദ്ഘാടനത്തിനായാണ് പോയത്. അത്തരം നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന ആളാണ് താൻ. പൊന്നാനിയിൽ അതുമായി ബന്ധപ്പെട്ട് ചെറിയ വിശ്വാസങ്ങൾ തന്നെയുണ്ട്. ഞാൻ ഉദ്ഘാടനം ചെയ്താൽ കടകൾക്ക് സാന്പത്തികമായി മുന്നേറ്റമുണ്ടമുണ്ടാകുമെന്നാണ് പലരും പറയാറുള്ളതെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Post Your Comments