തിരുവനന്തപുരം: വിവാദ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് കോംപൗണ്ടിനുള്ളിൽ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു നേരെ പാഞ്ഞടുത്ത പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മനു, അഖിൽ എന്നിവരാണ് പൊലീസ് സുരക്ഷ ഭേദിച്ച് ക്ലിഫ് ഹൗസ് വളപ്പിലെത്തി മുദ്രാവാക്യം മുഴക്കിയത്.
അതേസമയം യുവമോർച്ച പ്രവർത്തകരെ പിടികൂടുന്നതിനിടെ ലോക് ഡൗൺ ലംഘിച്ചെത്തിയ പ്രവർത്തകരുടെ കാൽ അടിച്ചു പൊട്ടിക്കണമെന്ന് മ്യൂസിയം സ്റ്റേഷനിലെ സി.ഐ പൊലീസുകാരോട് നിർദ്ദേശിച്ചത് വിവാദമായിട്ടുണ്ട്. സ്വർണക്കടത്ത് വിവാദത്തിൽ പ്രതിപക്ഷ യുവജന സംഘടകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വര്‍ണക്കടത്ത് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്.
സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട ഏജൻസിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാഗ്ദാനം ചെയ്തു. ഇത് കൂടാതെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി രംഗത്തുണ്ട്.
Post Your Comments