തൊടുപുഴ: സംസ്ഥാനത്തെ നടുക്കിയ മറ്റൊരു വലിയ ദുരന്തമായ രാജമല ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി. ഇനി 49 പേരെയാണ് കണ്ടെത്താനുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുനരാരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത നിലനില്‍ക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
17 പേരാണ് ഇന്നലെ മരിച്ചത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ മൂന്നാര്‍ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തില്‍ അകപ്പെട്ടത്. മണ്ണിനടിയില്‍ കുടുങ്ങിയ 12 പേരെ പ്രദേശവാസികള്‍ അതിസാഹസികമായി രക്ഷപെടുത്തി. മൂന്നാര്‍ ടൗണില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ദേവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കുന്നുകളാല്‍ ചുറ്റപ്പെട്ട അപകട പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ തോട്ടം തൊഴിലാളികള്‍ക്കുള്ള ലയങ്ങളാണ് പ്രധാനമായുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറിയവരാണ് തൊഴിലാളികളിലധികവും. ഉരുള്‍പൊട്ടലില്‍ ഒരു കുന്നിടിഞ്ഞതോടെ രണ്ടു കിലോമീറ്റര്‍ മുകളില്‍ നിന്ന് മണലും കൂറ്റന്‍ പാറക്കഷ്ണങ്ങളും മരങ്ങളുമൊക്കെ ഒഴുകിയെത്തി ലയത്തിനു മേല്‍ പതിക്കുകയായിരുന്നു
Post Your Comments