തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയിലെ മണ്ണിടിച്ചിലില്‍ 78 പേരാണ് പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന് 11 മൃതദേഹങ്ങളുമാണ് ദുരന്തഭൂമിയില്‍ നിന്ന് കൂടി കണ്ടെത്തിയത്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ഠന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു. 44 പേരെ ഇനിയും കണ്ടെത്തണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയെന്നും കുടുംബാഗങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നല്‍കുമെന്ന് പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ സര്‍ക്കാര്‍ ചിലവില്‍ നടത്തും. സര്‍വവും നഷ്ടപ്പെട്ടവരാണ് ഇവര്‍. സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് അത്താണിയാകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവര്‍ അവിടെ ക്യാംപ് ചെയ്യുന്നുണ്ടെന്നും 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി. പെട്ടിമുടിയില്‍ തിരച്ചില്‍ രാവിലെ ആരംഭിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീം പ്രവര്‍ത്തിക്കുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതല്‍ മണ്ണ് മാന്തി യന്ത്രം എത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നു. ചതുപ്പുണ്ടായി. രാജമലയില്‍ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. വലിയ വാഹനത്തിന് തടസമുണ്ടാക്കുന്നു. ഇടുക്കിയിലാകെ വ്യാപക നാശം. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കര്‍ കൃഷി നശിച്ചു. പത്ത് വീട് തകര്‍ന്നു. ചെകുത്താന്‍ മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി ഏലം കൃഷി നശിച്ചു. തേക്കടി-കൊച്ചി സംസ്ഥാനപാതയില്‍ നിരപ്പേല്‍കട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകള്‍ ജില്ലയില്‍ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു. എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments