ആഗോളതലത്തിലുള്ള 40 ശതമാനം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളും ഉപയോഗിക്കുന്നത് ക്വാല്‍കോമിന്റെ പ്രൊസസര്‍ ചിപ്പുകളാണ്. എന്നാൽ സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റ് 400-ലധികം സുരക്ഷാ പ്രശ്‌നങ്ങളാണ് ക്വാല്‍കോം ചിപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ആഗോളതലത്തില്‍ 300 കോടി ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ സൈബര്‍ സുരക്ഷാ ഭീഷണിയിലാക്കുന്ന പ്രശ്‌നങ്ങളാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്വാല്‍കോമിന്റെ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസര്‍ അഥവ ഡിഎസ്പി ചിപ്പിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഫോണിന്റെ ഒരോ സുപ്രധാന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നതും ഡിഎസ്പിയാണ്. അതിവേഗ ചാര്‍ജിങ്, വീഡിയോ, എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്, ശബ്ദ സംവിധാനങ്ങള്‍ അങ്ങനെ പലതും ഡിഎസ്പിയാണ് കൈകാര്യം ചെയ്യുന്നത്.
ഡിഎസ്പി ചിപ്പിലെ ഈ സുരക്ഷാ വീഴ്ച ദുരുപയോഗം ചെയ്ത് ഹാക്കര്‍മാര്‍ക്ക് ഒരു സ്മാര്‍ട്‌ഫോണിനെ രഹസ്യ നിരീക്ഷണ സംവിധാനമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ചെക്ക്‌പോയിന്റ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് കൂടാതെ ഫോണിലെ ചിത്രങ്ങള്‍, വീഡിയോകള്‍, കോള്‍ റെക്കോര്‍ഡുകള്‍, തത്സമയ മൈക്രോഫോണ്‍ വിവരങ്ങള്‍, ജിപിഎസ്, ലൊക്കേഷന്‍ എന്നിവയും ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഇവയുടെ എല്ലാം സമ്പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക്് കയ്യടക്കാനും സാധിക്കും.
എന്തായാലും ഈ പ്രശ്‌നം ചെക്ക്‌പോയിന്റ് ക്വാല്‍കോമിനെ അറിയിച്ചിട്ടുണ്ട്. എന്തായാലും സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ചെക്ക്‌പോയിന്റ് പുറത്തുവിട്ടിട്ടില്ല. വിവിധ ഭരണകൂടങ്ങളേയും സ്മാര്‍ട്‌ഫോണ്‍ കമ്പനികളെയും വിവരം അറിയിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് ലഭിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകള്‍ ചെയ്താല്‍ മാത്രമേ ഫോണുകള്‍ സുരക്ഷിതമാവുകയുള്ളൂ.
Post Your Comments