Latest NewsNews

എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സി.പി.എമ്മുകാർ: വി മുരളീധരൻ

തിരുവനന്തപുരം; അധികാരവും ആൾബലവും ഉപയോഗിച്ച് സൈബർ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവർ നിയന്ത്രിക്കുന്ന സർക്കാരുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.  ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെയാണ് വി മുരളീധരൻ ഇക്കാര്യം പറയുന്നത്. എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ. ഒടുവിൽ അധികാരത്തിന്റെ തണലിൽ കൊലപാതകികൾക്ക് സിപിഎമ്മിന്റെ താമ്രപത്രവും നൽകും . ആ ഗുണ്ടായിസത്തിന്റെ ഡിജിറ്റൽ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോൾ നടപ്പാക്കുന്നതെന്നും മുരളീധരൻ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം………………………………………………………

സൈബർ ഗുണ്ടകളെ ഉപയോഗിച്ച് എതിർക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎമ്മിന്റെ ശൈലിയെ വിമർശിക്കുന്ന കുറിപ്പുകളൊക്കെ വായിച്ചു. കൊലക്കത്തിയുപയോഗിച്ച് എതിരാളികളെ വകവരുത്തുന്ന അതേ ലാഘവത്തോടെ, സൈബ‍ർ ഇടങ്ങളിൽ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരെയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണ് . അതിൽ ഒടുവിലത്തേതാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കുനേരെ ഉണ്ടായത്. എതിരാളികളെ കരിവാരിത്തേക്കാൻ സൈബർ ഇടങ്ങളിൽ പോരാളി ഷാജിമാരെയിറക്കുന്ന സിപിഎം തന്ത്രം അവർ തുടങ്ങിയിട്ട് കാലം കുറെയായി. ചിലർക്ക് അത് ഇപ്പോഴാണ് മനസിലായതെന്ന് മാത്രം!

സൈബർ ഇടത്തിൽ ഇല്ലാക്കഥകൾ മെനഞ്ഞ് ബിജെപി നേതാക്കൻമാരെ ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടുന്നതിലായിരുന്നു ഇതുവരെ ഇവർക്ക് ഹരം. കേരളത്തിലെ ബിജെപി – സംഘപരിവാർ നേതാക്കൻമാർക്ക് എത്രയോ ദുരനുഭവങ്ങൾ പറയാനുണ്ടാകും. അധികാരവും ആൾബലവും ഉപയോഗിച്ച് സൈബർ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവർ നിയന്ത്രിക്കുന്ന സർക്കാരും തന്നെയാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മാധ്യമപ്രവർത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ഇടത്തിൽ വാളോങ്ങിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയുടെ അഭിപ്രായം അല്ലെങ്കിൽ അത് തുറന്നു പറയാനുളള ആർജവം പിണറായി വിജയന് ഇനിയെങ്കിലും കാട്ടണം.
സംഘപരിവാർ ഫാസിസമെന്നായിരുന്നു നാളിതുവരെ പല മാധ്യമങ്ങളും നിരീക്ഷകരും അലമുറയിട്ടിരുന്നത്. കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയോട് രണ്ടു ചോദ്യം ചോദിച്ചതോടെ, മാടമ്പളളിയിലെ യഥാർഥ മനോരോഗി ആരെന്ന് മനസിലായല്ലോ അല്ലേ?

എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ. ഒടുവിൽ അധികാരത്തിന്റെ തണലിൽ കൊലപാതകികൾക്ക് സിപിഎമ്മിന്റെ താമ്രപത്രവും നൽകും . ആ ഗുണ്ടായിസത്തിന്റെ ഡിജിറ്റൽ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോൾ നടപ്പാക്കുന്നതെന്ന് ചുരുക്കം. അതൊക്കെ ചോദിച്ചാൽ ” അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല ” എന്നങ്ങ് പറയാനെളുപ്പമാണ് സഖാവേ!
“ഞാൻ മാത്രമല്ല സാർ അവനുമുണ്ട് ” എന്ന് പറഞ്ഞൊഴിഞ്ഞിട്ടും കാര്യമില്ല. നേതാക്കൾ നടത്തുന്ന പ്രസംഗങ്ങളിലെ വിമർശനത്തെയും സൈബർ ഇടങ്ങളിലെ തെറി വിളിയെയും ഒരേ തുലാസിൽ അളന്ന അങ്ങയുടെ കരുതൽ അപാരം തന്നെ!

മാധ്യമപ്രവർത്തകരേയും കുടുംബങ്ങളേയും സൈബറിടത്തിൽ അധിക്ഷേപിച്ചവരെ ഉടൻ പിടികൂടുമെന്നാണ് പത്രപ്രവർത്തക സംഘടനയുടെ പരാതിക്കൊടുവിൽ സർക്കാരിന്റെ മറുപടി. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സത്യാവസ്ഥ കണ്ടെത്താനാണെങ്കിൽ ഡിജിപി നിയോഗിച്ച പൊലീസുകാർ ആദ്യം കയറിച്ചെല്ലേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെയാണ്. ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയാണ്. അതിനുളള ധൈര്യം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിനില്ലെങ്കിൽ ഈ അന്വേഷണം വെറും പ്രഹസനമാണ്!ഭരിക്കുന്ന സർക്കാരിന്റെ ഒത്താശയോടെ സൈബ‍ർ ഗുണ്ടകൾ അഴിഞ്ഞാടുന്ന മറ്റേതൊരു സംസ്ഥാനമുണ്ട് കേരളമല്ലാതെ രാജ്യത്ത് ? ഇത്തരക്കാരെ പാലൂട്ടിവളർത്തുന്നത് മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മുമാണ് എന്നതിന്റെ തെളിവാണ് അവരെ തള്ളിപ്പറയാത്ത പിണറായി വിജയൻ!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button