COVID 19newsLatest NewsOnamNewsFestivals

തലസ്ഥാന നഗരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ‘ഓണത്തിരക്കിലേക്ക്’……

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും, നഗരത്തിൽ പരക്കെ വ്യാപിക്കാതെ പിടിച്ചുനിർത്താനായെന്ന വിലയിരുത്തലിലാണ് ഇളവുകൾ.

തിരുവനന്തപുരം: മാസങ്ങൾ നീണ്ട ലോക്ക്ഡൗൺ പിൻവലിച്ചതോടെ പതിയെ ഉണർന്നു തുടങ്ങുകയാണ് തലസ്ഥാനത്തെ വ്യാപാരമേഖല. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കിയാണ് ഹൈപ്പർ മാർക്കറ്റുകളടക്കമുള്ളവ തുറന്നത്.

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും, നഗരത്തിൽ പരക്കെ വ്യാപിക്കാതെ പിടിച്ചുനിർത്താനായെന്ന വിലയിരുത്തലിലാണ് ഇളവുകൾ. കോവിഡ് വ്യാപനം ശമനമില്ലാതിരിക്കെ എല്ലാം തുറന്നു കൊടുത്തതിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാപാരമേഖല ഉണരുന്നതാണ് തലസ്ഥാനത്തെ കാഴ്ച്ച.

ഓരോരുത്തർക്കും പ്ലാസ്റ്റിക് കവർ കൊണ്ടുള്ള ഗ്ലൗസ്, അകത്ത് ഒരേസമയം നിശ്ചിത ആളുകൾ മാത്രം, പുറത്ത് കാത്തിരിക്കാൻ പ്രത്യേകം സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് ഫോൺ നമ്പരടക്കം രേഖപ്പെടുത്തിയാണ് പ്രവേശനം.

ഓണം വരാനിരിക്കെ, ദേശീയ ലോക്ക്ഡൗൺ മുതൽ ഇങ്ങോട്ട് നിയന്ത്രണങ്ങളിൽ ഞെരുങ്ങിയ വ്യാപാരമേഖലയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്. തലസ്ഥാനത്തെ ഏക മാളായ മാൾ ഓഫ് ട്രാവൻകൂർ തുറന്നിട്ടില്ല. നഗരസഭ ലൈസൻസ് റദ്ദാക്കിയ രാമചന്ദ്ര ഹൈപ്പർ മാർക്കറ്റും അടഞ്ഞു കിടക്കുന്നു.

ഹോട്ടലുകൾക്ക് ഒന്‍പത് മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പാഴ്സൽ മാത്രമാണ് അനുവദനീയം. നേരത്തെ നീണ്ട ലോക്ക് ഡൗണിലും നഗരത്തിൽ പുതിയ മേഖലകളിൽ വ്യാപനുമുണ്ടായതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഒപ്പം ലോക്ക്ഡൗൺ പരിഹാരമല്ലെന്നും, ഓണം വരാനിരിക്കെ ഇനിയും അടച്ചിട്ടാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലും ശക്തമായതോടെയാണ് ഇളവുകള്‍ അനുവദിച്ചത്.

കോവിഡ് വ്യാപനത്തിൽ ഏറ്റവും മുന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണെങ്കിലും നഗരമേഖലയിൽ ഒറ്റപ്പെട്ട കേസുകളൊഴിച്ചാൽ പരക്കെ വ്യാപനമുണ്ടായില്ലെന്നതും ലോക്ക് ഡോൺ പിൻവലിക്കുന്നതിന് കാരണമായി. അതിനിടെ ഓണ വ്യാപാരത്തിരക്കിൽ കേസുകൾ കൂടുമോയെന്ന ആശങ്ക ശക്തമാവുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button