ന്യൂഡല്‍ഹി : കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഔദ്യോഗികമായി നാളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും . ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ചടങ്ങിലേയ്ക്ക് നേരിട്ടെത്തും. അംബാലയിലെ വ്യോമതാവളത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
2017ന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ അടിയന്തിര ആവശ്യം കണക്കിലെടുത്താണ് റഫേല്‍ വിമാനങ്ങളിലെ അഞ്ചെണ്ണം കൈമാറിയത്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധം സ്ഥാപിക്കാനുളള ഫ്രാന്‍സിന്റെ തീരുമാനം വ്യോമസേനയ്ക്ക് ഏറെ കരുത്തുപകരുന്ന ഒന്നാണ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവികള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയിലെത്തുന്ന ഫ്‌ലോറന്‍സ് പാര്‍ലിയെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൂരിയ സ്വീകരിക്കും. ഫ്രഞ്ച് പ്രതിരോധ മന്ത്രിക്കൊപ്പം റഫേല്‍ വിമാനം നിര്‍മ്മിക്കുന്ന കമ്പനിയായ ഡിസോള്‍ട്ട് ഏവിയേഷന്‍, താവലേസ് ഗ്രൂപ്പ്, സാഫ്‌റാന്‍, എംബിഡിഎ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും അനുഗമിക്കുന്നുണ്ട്.
Post Your Comments