മുംബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ മുംബൈ കോർപ്പറേഷൻ പൊളിച്ച നടപടിയിൽ ബൃഹന്‍ മുംബൈ കോര്‍പ്പറേഷനും ശിവസേനക്കുമെതിരെ വിമർശനവുമായി ശിവസേനയുടെ സഖ്യ കക്ഷിയായ എന്‍.സി.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ശരദ്പവാര്‍ രംഗത്ത്. ഇന്നലെ ഒരു നോട്ടീസ് പതിപ്പിച്ച ശേഷം 24 മണിക്കൂര്‍ കഴിഞ്ഞതോടെയാണ് കങ്കണയുടെ സിനിമാ കമ്പനിയായ മണികര്‍ണ്ണിക ഫിലിംസിന്റെ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
മുംബൈയില്‍ നിയമം തെറ്റിച്ച് പണിത നിരവധി കെട്ടിടങ്ങള്‍ പ്രമുഖരുടേതാണെന്നും നോട്ടീസുകള്‍ പതിപ്പിച്ച് ഇതുപോലെ ഒന്നും പൊളിച്ചിട്ടില്ലെന്നും പവാര്‍ ആരോപിച്ചു. ഇത്തരം വിഷയങ്ങളില്‍ പൊതുസംസാരം ഭരണകൂടത്തിനെതിരാക്കുന്ന നടപടിയാണ് നടന്നിരിക്കുന്നതെന്നും ശരദ് പവാര്‍ മുന്നറിയിപ്പ് നല്‍കി. അതിരാവിലെ തുടങ്ങിയ നഗരസഭയുടെ നടപടി ഉച്ചയ്ക്ക് 1 മണിയോടെ ഹൈക്കോടതി സ്റ്റേ മൂലം നിര്‍ത്തുകയായിരുന്നു.ഹിമാചല്‍പ്രദേശില്‍ സ്വന്തം വീട്ടിലായിരുന്ന കങ്കണ ഇന്ന് ഉച്ചയോടെയാണ് മുംബൈയിലെത്തിയത്.
സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു കങ്കണ. വിമർശനങ്ങൾ പരിധി വിട്ടപ്പോൾ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്ക്കെതിരെ പ്രതിഷേധം കനത്തത്.
Post Your Comments