ന്യൂഡൽഹി: സംശുദ്ധ രാഷ്ട്രീയത്തെയും ക്രിമിനലുകളില്‍ നിന്ന് രാഷ്ട്രീയത്തെ മുക്തമാക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് വാചാലരാകാത്ത ഒരു രാഷ്ട്രീയകക്ഷിയും നേതാവുമില്ല രാജ്യത്ത്. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും എണ്ണം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കയാണ്. ക്രിമിനല്‍ കേസ് പ്രതികള്‍ നിയമനിര്‍മാണ സഭകളില്‍ എത്താനിടവരുന്നത് നാടിനും ജനാധിപത്യത്തിനും കളങ്കമാണെന്നിരിക്കെ രാജ്യത്താകെ മുൻ സാമാജികർക്കും നിലവിലുള്ളവർക്കും എതിരെ 4,500 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതികളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് പരമോന്നത കോടതി പറഞ്ഞു.
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി മുൻ എംപിമാർ, എംഎൽഎമാർക്കും നിലവിലെ അംഗങ്ങൾക്കും എതിരായ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ രാജ്യത്തെ 24 ഹൈക്കോടതികളിൽ നിന്ന് തേടിയത്.
നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകൾ പ്രാരംഭ ഘട്ടത്തിലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. മുൻ എംഎൽഎ, എംപിമാർക്കും നിലവിലെ അംഗങ്ങൾക്കും എതിരായ 4,442 കേസുകളിൽ 174 കേസുകൾ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 352 കേസുകളിലെ വിചാരണ, ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ ചെയ്തിട്ടുണ്ട്- ജസ്റ്റീസുമാരായ എൻ.വി രമണ, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് പറഞ്ഞു.
Post Your Comments