ന്യൂ ഡൽഹി: ‘വിദ്യാഭ്യാസ മേഖല സമ്പൂർണമായും പരിഷ്കരിക്കുക’ എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈ 29നാണ് കേന്ദ്ര കാബിനറ്റ് ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത്. ഇപ്പോഴിതാ പുതിയ വിദ്യാഭ്യാസ നയത്തിന് പുറകെ രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യസം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. ഇതിലെയ്‌ക്കായി പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പുതിയ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും 2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠ്യപദ്ധതി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ അദ്ധ്യയന മാധ്യമമായി മാതൃഭാഷ ഉപയോഗിക്കും എന്നതിന് ശക്തമായി ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭാഷ ഒരു പഠന രീതി മാത്രമാണെന്നും അതില്‍ത്തന്നെ ഒരു പഠനമല്ലെന്നും വിഷയം പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഭാഷ പഠിക്കാനായി ചിലവഴിക്കരുതെന്നും അഭിപ്രായപ്പെട്ടു.
Post Your Comments