ബീജിംഗ്: ചൈനയുടെ സാറ്റലൈറ്റ് ലോഞ്ചര്‍ വിക്ഷേപണം പരാജയപ്പെട്ടു. ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റായ ജിലിന്‍-1 ഗൊഫെന്‍ ഒടുസിയുടെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യാേഗിക വിശദീകരണം. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ജിലിൻ-1 ഗാവോഫെൻ 02 സിയുമായി കാരിയർ റോക്കറ്റ് കുതിച്ചുയർന്നത്. തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. പരാജയ കാരണങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദൗത്യം പരാജയപ്പെട്ടതോടെ 2020ല്‍ ചൈന നടത്തിയ 26 വിക്ഷേപണങ്ങളില്‍ നാലാമത്തെ ദൗത്യമാണ് പരാജയപ്പെടുന്നതെന്നാണ് അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓഗസ്റ്റ് 24നാണ് ചൈന സാറ്റലൈറ്റ് ദൗത്യവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ജിലിന്‍-1 ഗൊഫെന്‍-02 സീരിസില്‍ മൂന്ന് സാറ്റലൈറ്റുകളാണ് അന്ന് അവതരിപ്പിച്ചത്. മൂന്ന് വ്യത്യസ്ത സമയങ്ങളിലായി ഇവ വിക്ഷേപിക്കുമെന്നായിരുന്നു ചങ് ഗൗങ് സാറ്റലൈറ്റ് ടെക്‌നോളജി കമ്പനി അറിയിച്ചിരുന്നത്. സെപ്റ്റംബര്‍ 17നും 22നുമാണ് മറ്റ് രണ്ട് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ മറ്റ് രണ്ട് വിക്ഷേപണങ്ങളും നടക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments