പാലക്കാട് : പ്രായപൂർത്തിയാവാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് ഡ്രൈവറായ കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയായ 44 വയസ്സുള്ള സ്ത്രീ 26 കാരനായ കാമുകനൊപ്പം 2020 ഫെബ്രുവരിയിലാണ് നാടുവിട്ടത്. അയൽവാസിയായ കാമുകനൊപ്പം ഇവർ തമിഴ്നാട് ഏർവാടിയിലായിരുന്നു താമസിച്ചു വന്നത്.
ഇതിനിടെ ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ രണ്ടു പേരും പാലക്കാടിൻ്റെ അതിർത്തിയായ ഗോപാലപുരത്തേയ്ക്ക് താമസം മാറ്റി. ഇവിടെ നിന്നുമാണ് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മക്കളുള്ള സ്ത്രീയുടെ രണ്ടു മക്കൾക്ക് പ്രായപൂർത്തിയായിട്ടില്ല. മക്കൾക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിച്ചതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തത്.
ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് കേസെടുത്ത് പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ സിദ്ദീക്കിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിർത്തിയായ ഗോപാലപുരത്ത് നിന്നും ഇവരെ അറസ്റ്റുചെയ്തു. സബ് ഇൻസ്‌പെക്ടർ പ്രദീപ് ,സീനിയർ വുമൺ സിവിൽ പോലീസ് ഓഫീസർ പ്രസിദ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Post Your Comments