ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപക്കേസില്‍ ഡല്‍ഹി സര്‍വകലാശാലയിലെ മലയാളിയായ അസോസിയേറ്റ് പ്രഫസര്‍ ഹാനി ബാബു അടക്കം എട്ടുപേരെ പ്രതിചേര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)കുറ്റപത്രം. ഈശോ സഭാംഗവും 83 വയസുകാരനുമായ ഫാ. സ്‌റ്റാന്‍ സ്വാമി, സാമൂഹിക പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്‌ദെ, ഗൗതം നവ്‌ലാഖ, സാഗര്‍ ഗോര്‍ഖി, രമേഷ് ഗയ്‌ഷോര്‍, ജ്യോതി ജഗ്‌താപ് എന്നിവര്‍ക്കു പുറമേ മാവോയിസ്‌റ്റ് നേതാവ് മിലിന്ദ് തെല്‍തുംബ്‌ദെ എന്നിവരാണു മറ്റു പ്രതികള്‍.
കുറ്റപത്രത്തിലെ പേരുകാരനും ഈശോ സഭാ വൈദികനുമായ മലയാളി ഫാ. സ്‌റ്റാന്‍ സ്വാമിയെ ഇന്നലെയാണ് എന്‍.ഐ.എ. അറസ്‌റ്റ് ചെയ്‌തത്. അദ്ദേഹത്തെ ഈ മാസം 23 വരെ കോടതി റിമാന്‍ഡ് ചെയ്‌തു. ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന എണ്‍പത്തിമൂന്നുകാരനായ സ്‌റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍നിന്ന് എന്‍.ഐ.എ. കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്നാണ് എന്‍ഐഎ പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫണ്ട് സമാഹരിച്ചിരുന്നതായും എന്‍ഐഎ ആരോപിച്ചു. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവരുമായി സ്റ്റാന്‍ സ്വാമിക്കു ബന്ധമുള്ളതായി എന്‍ഐഎ പറഞ്ഞു.
2018-ലെ പുതുവത്സര ദിനത്തിലാണ് മഹാരാഷ്‌ട്രയിലെ ഭീമ കൊറേഗാവില്‍ ഒരാളുടെ മരണത്തില്‍ കലാശിച്ച കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു തലേന്ന് പുനെയ്‌ക്കു സമീപം ചേര്‍ന്ന തീവ്ര ഇടതു ചിന്താഗതിക്കാരായ എല്‍ഗര്‍ പരിഷത്തിന്റെ സമ്മേളനത്തില്‍ കലാപത്തിനു കോപ്പുകൂട്ടിയെന്നാണ് എന്‍.ഐ.എ. കേസ്. പുനെ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനം എന്നിവയ്‌ക്കുപുറമേ യു.എ.പി.എയും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
നക്‌സല്‍, മാവോയിസ്‌റ്റ് ആശയങ്ങളുടെ പ്രചാരണവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു. നിരോധിത സംഘടനയായ സി.പി.ഐ- മാവോയിസ്‌റ്റിന്റെ മുതിര്‍ന്ന നേതാക്കളുമായി എല്‍ഗര്‍ പരിഷത് സംഘാടകര്‍ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. അതിനുശേഷമാണ് മലയാളി പ്രഫസര്‍ അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്‌തത്.
പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും മറ്റും പല നിർണ്ണായക തെളിവുകളും ലഭിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള പ്രതികളുടെ പദ്ധതി പൊളിച്ചതായും കുറ്റപത്രത്തില്‍ അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു. പ്രകോപനപരമായ പ്രസ്‌താവനകളുമായി കലാപത്തിനു പ്രേരിപ്പിച്ചത് എല്‍ഗര്‍ പരിഷത്തില്‍ പങ്കെടുത്ത നേതാക്കളാണെന്ന് 10,000 പേജുള്ള കുറ്റപത്രത്തില്‍ എന്‍.ഐ.എ. ആരോപിക്കുന്നു.
Post Your Comments