വുഹാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും തങ്ങളല്ല കൊറോണ വൈറസ് സൃഷ്ടിച്ചതെന്ന വാദവുമായി ചൈന. ലോകത്ത് കൊറോണ പടര്‍ന്നു പിടിച്ചതിന്റെ പേരില്‍ തങ്ങളെ കുറ്റം പറയേണ്ട ആവശ്യമില്ലെന്നും എല്ലാ രാജ്യങ്ങളിലും വൈറസ് ഉണ്ടായിരുന്നതായും ചൈന പറയുന്നു. അതേസമയം തങ്ങൾ രാജ്യത്തെ ആദ്യ കേസിനെ കുറിച്ച് തുറന്നു പറഞ്ഞുവെന്നേ ഉളളു എന്നുമാണ് ചൈനയുടെ പുതിയ വാദം.
വുഹാന്‍ നഗരത്തിലെ ഇറച്ചി മാര്‍ക്കറ്റിലെ വവ്വാലുകളിലൂടെയോ പങ്കോളിനുകളിലൂടെയോ പടര്‍ന്നതാണെന്ന് പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും ചൈന നിഷേധിച്ചു. പകര്‍ച്ചവ്യാധി പടരുന്നതിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ചൈന നടത്തിയെന്ന അമേരിക്കന്‍ വാദത്തേയും അവര്‍ തള്ളിക്കളഞ്ഞു.കൊറോണ വൈറസ് ഒരു പുതിയ തരം വൈറസ് ആണെന്നും അതുമായി ബന്ധപ്പെട്ട് നിരവധി വസ്തുതകള്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതേ ഉള്ളു എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചു വയ്ക്കുകയായിരുന്നുവെന്നുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ചൈനയുടെ പ്രസ്താവന. കൊറോണ പ്രതിസന്ധി ചൈന കൂടുതല്‍ വഷളാക്കിയതായി പോംപിയോ പറഞ്ഞിരുന്നു.
അതേസമയം കൊറോണ വൈറസ് വുഹാനിലെ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബില്‍ ഉത്പാദിപ്പിച്ചതാണെന്ന വാദവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലീ മെങ് യാന്‍ രംഗത്ത് എത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.
Post Your Comments