പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍.ഡി.എ സഖ്യം കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേകളില്‍ ചിത്രം മറ്റൊന്നായിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു ചര്‍ച്ചകള്‍. ഇത് ശരിവയ്ക്കുന്നതാണ് ഫലം.ഒരു സീറ്റ് മാത്രമാണ് ആർ ജെഡിയെക്കാൾ ബിജെപിക്ക് കുറഞ്ഞത്.
70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ഈ നേട്ടം അവര്‍ ബീഹാറില്‍ നേടുന്നു. എന്നാല്‍ സഖ്യത്തില്‍ പ്രധാന പാര്‍ട്ടിയായ നിതീഷ് കുമാറിന്റെ ജെഡിയും പിന്നോക്കം പോയി. രാംവിലാസ് പാസ്വന്റെ മകന്‍ ചിരാഗ് പസ്വാന്‍ കരുത്തു കാട്ടുന്നതിനിടെയാണ് എന്‍ഡിഎയുടെ നേട്ടം.ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പമാണ് ചിരാഗ്. നിതീഷിനോട് മാത്രമേ എതിര്‍പ്പുള്ളൂ. അത് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ തന്ത്രം വിജയിച്ചുവെന്നാണ് വിലയിരുത്തല്‍.
എന്‍ഡിഎയിലെ രണ്ടാമനായി നീതിന്റെ ജനാതദള്‍ മാറുകയാണ്. എങ്കിലും നിതീഷ് തന്നെയാകും മുഖ്യമന്ത്രി. ബീഹാറില്‍ മോദി പ്രഭാവമാണ് ബിജെപിയെ ഒന്നാമനാക്കുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതും. കോവിഡിന് ശേഷം നടന്ന പ്രധാന ഇലക്ഷനാണ് ഇത്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഈ വിജയം അതിനിര്‍ണ്ണായകമാണ്.കര്‍ഷക ബില്ലും കോവിഡുമൊന്നും മോദി പ്രഭാവത്തെ ബാധിച്ചില്ല.
ആഞ്ഞടിച്ചത് മോദി പ്രഭാവമെന്നാണ് വിലയിരുത്തല്‍. കരുത്ത് തളിയിച്ചത് ജൂനിയര്‍ പാസ്വാനും. പാസ്വാനേയും ഇനി ബിജെപി കൈവിടില്ല. വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ എടുക്കും. ബിജെപി കരുത്തു കാട്ടിയതിനാല്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ നിതീഷിനും കഴിയില്ല. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ മുന്നേറി.
കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അതേസമയം വോട്ടെണ്ണലിന് ശേഷവും നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ് ബിഹാര്‍. വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ആര്‍ജെഡിയും മൂന്ന് മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി സിപിഐ(എംഎല്‍)ഉം രംഗത്ത് വന്നു.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളുന്ന സ്വഭാവം ബിഹാര്‍ വീണ്ടും ആവര്‍ത്തിച്ചു. പ്രതീക്ഷയോടെ അര്‍ദ്ധ രാത്രിവരെ കാത്തിരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ക്യാമ്ബില്‍ ഇത് കടുത്ത നിരാശ പടര്‍ത്തി. 500 ല്‍ താഴെ വോട്ടുകള്‍ക്ക് പരാജയം ഉണ്ടായ മണ്ഡലങ്ങളില്‍ രണ്ടാമത് എത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം വോട്ടെണ്ണല്‍ വീണ്ടും ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. 12 സീറ്റുകളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ആരോപിച്ചു.
വിജയിച്ച ശേഷം സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് തങ്ങള്‍ പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചത് ക്രമക്കേടിന്റെ തെളിവാണെന്നാണ് ആര്‍ജെഡിയുടെ ആരോപണം. പരാതിയുമായി ആര്‍ജെഡിയും കോണ്‍ഗ്രസും സിപിഐ(എംഎല്‍)ഉം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. രാത്രി ഒരു മണിയോടെ വാര്‍ത്താ സമ്മേളനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങള്‍ തള്ളിക്കളയുകയും വോട്ടണ്ണല്‍ പൂര്‍ത്തിയായതായി വ്യക്തമാക്കുകയും ചെയ്തു.
Post Your Comments