മുംബൈ: ഇന്ത്യ തേടുന്ന ഏറ്റവും വലിയ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ വസ്‌തുവകകള്‍ ലേലത്തില്‍ വിറ്റു. ദാവൂദ് ജനിച്ചുവളര്‍ന്ന രത്നഗിരിയിലെ ആറു വസ്‌തു വകകളാണ് ലേലത്തില്‍ വിറ്റത്. എന്നാൽ ഇതില്‍ നാലെണ്ണം ഡല്‍ഹിയിലെ അഭിഭാഷകനായ ഭൂപേന്ദ്ര ഭരദ്വാജും രണ്ടെണ്ണം അഭിഭാഷകനായ അജയ് ശ്രീവാസ്‌തവയും സ്വന്തമാക്കി.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി വെര്‍ച്വല്‍ ലേലമാണ് നടന്നത്. സ്‌മഗ്ലേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് അതോറിറ്റി (എസ് എ എഫ് ഇ എം എ)യുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്. ലേലത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചതെന്ന് എസ് എ എഫ് ഇ എം എ അഡീഷണല്‍ കമ്മിഷണര്‍ ആര്‍ എന്‍ ഡിസൂസ വ്യക്തമാക്കി. 1.89 ലക്ഷം മുതല്‍ 5.35 ലക്ഷം വരെയാണ് രണ്ടു വസ്‌തുക്കള്‍ക്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 4.3 ലക്ഷം രൂപ മുതല്‍ 11.2 ലക്ഷം വരെയാണ്. മറ്റു വസ്‌തു വകകളെല്ലാം അടിസ്ഥാനവിലയ്‌ക്കാണ് ലേലത്തില്‍ പോയത്. അതേസമയം ദാവൂദിന്റെ പേരിലുളള ഏഴാമത്തെ വസ്‌തുവിന്റെ ലേലം നടത്താനായില്ല. ചില സാങ്കേതിക കാരണങ്ങളാലാണ് ഈ ലേലം നടത്താന്‍ സാധിക്കാതിരുന്നത്.
Read Also: നിതീഷിനെ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്
എന്നാൽ ലേലത്തില്‍ ദാവൂദിന്റെ പേരിലുളള രണ്ട് വസ്‌തു വകകള്‍ സ്വന്തമാക്കിയ അജയ് ശ്രീവാസ്‌തവ ദാവൂദ് ഇബ്രാഹിമിന്റേയും അദ്ദേഹവുമായി അടുപ്പമുളളവരുടേയും വസ്‌തു വകകള്‍ നേരത്തെയും ലേലത്തില്‍ പിടിച്ചിട്ടുണ്ട്. ശിവസേനയുമായി അടുത്ത ബന്ധമുളളയാളാണ് അജയ് ശ്രീവാസ്‌തവ. അതേസമയം ദാവൂദ് ഇബ്രാഹിമിനെ ഭയക്കേണ്ട ആവശ്യമില്ലെന്ന സന്ദേശം നല്‍കാനാണ് താന്‍ ഈ പ്രവര്‍ത്തി ചെയ്യുന്നതെന്നാണ് അജയ് ശ്രീവാസ്‌തവയുടെ വിശദീകരണം. ഭീകരതെക്കെതിരെ പോരാടാന്‍ നമ്മുടെ കേന്ദ്ര ഏജന്‍സികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
2000-ൽ ആദ്യമായി ദാവൂദില്‍നിന്ന് പിടിച്ചെടുത്ത 11 വസ്‌തുവകകള്‍ ലേലം ചെയ്‌തത്. പരിപാടി സംഘടിപ്പിച്ച കൊളാബയിലെ ഡിപ്ലോമാറ്റ് ഹോട്ടലില്‍ ദിവസം മുഴുവന്‍ ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും ആരും ലേലം വിളിക്കാന്‍ തയ്യാറായില്ല. “ദാവൂദ് കറാച്ചിയില്‍ താമസിക്കുന്നു, പക്ഷേ മുംബയില്‍ ഇപ്പോഴും അയാളെ ഭയക്കുന്നവരുണ്ട്. അതുകൊണ്ടാണ് ദാവൂദിന്റെ വസ്‌തുവകകള്‍ ലേലം പിടിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്നത്” എന്നാണ് അന്ന് മാധ്യമങ്ങള്‍ എഴുതിയത്. ഈ വാര്‍ത്ത കണ്ടുകൊണ്ടാണ് അഭിഭാഷകനായ അജയ് ശ്രീവാസ്‌തവ ആദ്യമായി ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഡല്‍ഹിയില്‍ ഇന്ത്യ-പാക് മത്സരത്തിനെതിരെ പ്രതിഷേധിക്കാന്‍ ഫിറോസ് ഷാ കോട്ലയിലെ പിച്ച് കുഴിച്ചതിലൂടെ അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.
Post Your Comments