ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ രണ്ടാമതും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശേഷം മഹാമാരിയുടെ ഒരുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിഞ്ഞില്ലെന്ന് തെളിയിക്കുന്നതാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം. ലോക്ക്ഡൗണും സാമ്പത്തിക തളര്‍ച്ചയും തൊഴിലില്ലായ്മയും പ്രതിപക്ഷം ഉയർത്തിയത് മോദിക്കെതിരായ വോട്ടായില്ല. രാമക്ഷേത്രവും അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിച്ചതും വോട്ടാക്കാനും കഴിഞ്ഞു.
മഹാരാഷ്‌ട്രയില്‍ ജൂനിയര്‍ കക്ഷിയായിരുന്ന ബി.ജെ.പി, ശിവസേനയെ മറികടന്നതുപോലെ ബീഹാറില്‍ ജെ.ഡി.യുവിനെ രണ്ടാമതാക്കി നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പാണിത്. ഇതിനൊപ്പം സിഎഎ വിരുദ്ധ സമരവും കര്‍ഷക ബില്ലിനെതിരായ പ്രക്ഷോഭവും. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ മനസ്സിളക്കാന്‍ പെട്രോള്‍-ഡീസല്‍ വില കൂടലും. എന്നാല്‍ ഇതൊന്നും ബിജെപിയെ ബീഹാറില്‍ വേദനിപ്പിച്ചില്ല. ഭരണ തുടര്‍ച്ച അവര്‍ ബിഹാറില്‍ നിലനിര്‍ത്തി.
ഇതിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് ആശ്വാസമാണ്. ബീഹാറില്‍ 12 റാലികളിലാണ് മോദി പങ്കെടുത്തത്. സസാരം, ഗയ, ഭാഗല്‍പൂര്‍, ദര്‍ബംഗ, മുസാഫര്‍പൂര്‍, പാട്ന, ചപ്ര, ഈസ്‌റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, സഹാര്‍സ, ഫോബെസ്ഗഞ്ച്, അരേരിയ മേഖലകളില്‍ ബി.ജെ.പി മേല്‍ക്കൈ നേടി. ആര്‍.ജെ.ഡി കാലത്തെ അഴിമതി, ചൈന, രാമക്ഷേത്രം എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇവിട ങ്ങളിലെ പ്രസംഗങ്ങള്‍. പ്രകടന പത്രികയിലെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനവും വോട്ടമാരില്‍ ചലനമുണ്ടാക്കി.
വികസനം എത്താതിരുന്ന യു.പി.എ കാലത്തെ അപേക്ഷിച്ച് നിതീഷ് കുമാര്‍ സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും നല്‍കിയെന്നും അദ്ദേഹം റാലികളില്‍ ആവര്‍ത്തിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സൂചിപ്പിച്ച ഇരട്ട എന്‍ജിന്‍ പ്രയോഗവും ഹിറ്റായി.75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെഡിയു നേരിട്ടത്.
2015ല്‍ 71 സീറ്റുകളാണ് ജെഡിയു നേടിയിരുന്നത്.മധ്യപ്രദേശില്‍ 28ല്‍ 19 സീറ്റുമായി ശിവരാജ് സിങ് ചൗഹാന്‍ ഭരണം ഉറപ്പിച്ചു. 9 സീറ്റുകള്‍ തന്നെ ശിവരാജ് സിംഗിന് അധികാര കസേര നിലനിര്‍ത്താന്‍ അധികമായിരുന്നു. ഇവിടെയാണ് ജ്യോതിരാധിത്യ സിന്ധ്യയുടെ മികവില്‍ 19 സീറ്റ് നേട്ടം. കോണ്‍ഗ്രസിന് ഇനി മധ്യപ്രദേശില്‍ അധികാരം ഈ സഭയുടെ കാലത്ത് പിടിക്കുക ദുഷ്‌കരമാകും. മധ്യപ്രദേശിലെ വിജയത്തിനൊപ്പം യുപിയിലെ ഏഴില്‍ ആറു സീറ്റും ബിജെപി ജയിച്ചു.
പലവിധ വിവാദങ്ങള്‍ പിടികൂടിയ യുപിയിലെ യോഗി സര്‍ക്കാരിന് ആശ്വാസമാണ് ഈ ജയങ്ങള്‍. മണിപ്പൂരില്‍ അഞ്ചില്‍ നാലിലും ജയിച്ചു. നോര്‍ത്ത ഈസ്റ്റില്‍ ബിജെപിയുടെ കരുത്തിന് തെളിവാണ് ഈ ജയം. ഇതിനൊപ്പം തെലുങ്കാനയിലെ ഒരു സീറ്റും ബിജെപിക്ക് ആവേശമാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വന്മുന്നേറ്റം കിട്ടുമ്പോള്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ കരുത്ത് കൂട്ടും. മോദിയും അമിത് ഷായുമാണ് ബിജെപിയെ ഇപ്പോഴും നയിക്കുന്നത്.
ബിജെപി അധ്യക്ഷ പദവിയില്‍ ജെപി നദ്ദയും. നദ്ദ ചുമതലയേറ്റ ശേഷമുള്ള പ്രധാന തെരഞ്ഞെടുപ്പായിരുന്നു ഇത്. കോവിഡിലെ പ്രതിസന്ധികള്‍ക്കിടയിലും ബീഹാറില്‍ സംഘടനാ കരുത്ത് ചോരാതെ നോക്കി ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങളും. മധ്യപ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് 28 സീറ്റില്‍ 19 ഇടത്തും ബിജെപി ജയിച്ചത്. മധ്യപ്രദേശില്‍ ഭരണം ഉറപ്പാക്കിയാണ് ബിജെപി വന്മുന്നേറ്റം ഉണ്ടാക്കിയത്. രാജസ്ഥാനില്‍ അടക്കം കോണ്‍ഗ്രസ് വിമതരെ ഒപ്പം കൂട്ടി ഇത്തരമൊരു അട്ടിമറി ഫോര്‍മുലയുണ്ടാക്കാന്‍ ഇനി ബിജെപിക്ക് കഴിയും.
read also: ബീഹാർ തെരഞ്ഞെടുപ്പ്: ആർജെഡി കോടതിയെ സമീപിക്കാനൊരുങ്ങുന്നു
തീര്‍ത്തും നിറംമങ്ങി കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു.മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ അസദ്ദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും നേട്ടമുണ്ടാക്കി. ബിഎസ്പി, ആര്‍എല്‍എസ്പി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസി മത്സരിച്ചത്.
ഒവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ച് സീറ്റ് നേടിയപ്പോള്‍ ബിഎസ്പി ഒരു സീറ്റ് നേടി. 233 സീറ്റുകളില്‍ ഇവര്‍ മത്സരിച്ചു. എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വിഐപി പാര്‍ട്ടികള്‍ നാല് സീറ്റ് വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
Post Your Comments