KeralaLatest NewsIndia

‘രമണ്‍ ശ്രീവാസ്തവ ആദ്യം ചെയ്ത പണി മിടുക്കനായ, സമര്‍ത്ഥനായ, ഐപിഎസ് ഓഫീസർ ഡിജിപി ടിപി സെന്‍കുമാറിനെ ചവിട്ടിപ്പുറത്താക്കല്‍ ആയിരുന്നു ’ -അജയ് തറയില്‍

'രമണ്‍ ശ്രീവാസ്തവയുടെ കക്ഷത്തിലാണ് മുഖ്യമന്ത്രിയുടെ കഴുത്ത് ഇരിക്കുന്നത് എന്ന സത്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം'.

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ മിടുക്കനും സമര്‍ത്ഥനുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് കെപിസിസി വക്താവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര കാര്യ ഉപദേഷ്ടാവായെത്തിയ ‘രമണ്‍ ശ്രീവാസ്തവ ആദ്യം ചെയ്ത പണി മിടുക്കനായ, സമര്‍ത്ഥനായ, ഐപിഎസ് ആയ ഡിജിപി ആയ സെന്‍കുമാറിനെ ചവിട്ടിപ്പുറത്താക്കല്‍’ ആയിരുന്നെന്ന് അജയ് തറയില്‍ പറഞ്ഞു.

സെന്‍കുമാര്‍ ഏത് ട്രൗസറാണ് ഇപ്പോള്‍ ഇട്ടിരിക്കുന്നത് എന്നറിയില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയിങ്ങനെ.’ സമര്‍ത്ഥനാണ് അദ്ദേഹം. ഏത് ട്രൗസറിട്ടാലും മിടുക്കനല്ലെന്ന് പറയാന്‍ പറ്റുമോ? ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കി വെച്ചു. മുഖ്യമന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രമണ്‍ ശ്രീവാസ്തവയെ കയറൂരി വിട്ടിരിക്കുകയാണ്. രമണ്‍ ശ്രീവാസ്തവയുടെ കക്ഷത്തിലാണ് മുഖ്യമന്ത്രിയുടെ കഴുത്ത് ഇരിക്കുന്നത് എന്ന സത്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം’.

എന്നാൽ ഞെട്ടിപ്പിക്കുന്ന നിരീക്ഷണമാണ് കോണ്‍ഗ്രസ് പ്രതിനിധി നടത്തിയതെന്ന് സിപിഐഎം വക്താവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് പറഞ്ഞു. ‘കറ കളഞ്ഞ മതവര്‍ഗീയതയുടെ കേരളീയ പരിഛേദമാണ് ടിപി സെന്‍കുമാര്‍. ബിജെപിക്ക് അകത്തുള്ളവര്‍ക്ക് അന്തസുണ്ടോ എന്നറിയില്ല, ഉണ്ടെങ്കില്‍ അന്തസുള്ള ബിജെപി നേതാക്കള്‍ പോലും ശിരസ് കുനിക്കാന്‍ സാധ്യതയുള്ള, ഇങ്ങനെ പറയാന്‍ പാടുണ്ടോയെന്ന് ചിന്തിച്ചുപോകുന്ന വര്‍ഗീയ പ്രചരണം യാതൊരു ഉളുപ്പും കൂടാതെ കേരളത്തിന്റെ പൊതുസമൂഹത്തിലേക്ക് ഭര്‍ത്സിച്ച മനുഷ്യനാണ് ടി പി സെന്‍കുമാര്‍.’

‘ആ സെന്‍കുമാറിനെയാണ് മിടുക്കനായ ഉദ്യോഗസ്ഥനെന്ന് നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യത്തില്‍ നിന്നുകൊണ്ട് അജയ് തറയില്‍ വിശേഷിപ്പിച്ചത്. അജയ് തറയില്‍ ഇരിക്കുന്ന തറ ആര്‍എസ്എസിന്റെ തറയാണ്. ആര്‍എസ്എസിന്റെ തറയില്‍ നിന്നുകൊണ്ടുള്ള ഒരാള്‍ക്ക് മാത്രമേ സെന്‍കുമാറിനേപ്പോലെയുള്ള കറകളഞ്ഞ മതവര്‍ഗീയവാദിയ്ക്ക് യാതൊരു ഉളുപ്പുമില്ലാതെ, കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് നേരെ ആക്രമണം നടത്തുന്ന, ജാതീയമായ അധിക്ഷേപം നടത്തുന്ന, ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തുന്ന ഒരു മനുഷ്യനെ മികച്ചവനെന്ന് വിശേഷിപ്പിക്കാന്‍ കഴിയൂ.’

‘സെന്‍കുമാറിന് പൂമാലയിടുന്ന കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അദ്ദേഹം നൂറുശതമാനം സംഘ്പരിവാര്‍ പാളയത്തിലേക്ക് പോകും. ഇങ്ങനെയൊരു വര്‍ത്തമാനം കോണ്‍ഗ്രസ് പ്രതിനിധി ഈ കാലഘട്ടത്തിലെങ്കിലും പറയാന്‍ പാടുണ്ടോ? ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും രണ്ട് പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും’ ജെയ്ക് സി തോമസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button