വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയേച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര് തുടരവെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഹമീദ് വാണിയമ്പലത്തിന്റെ ചിത്രം വെച്ച് യുഡിഎഫ് ന്യൂമാഹി. മാതൃഭൂമി പ്രാദേശിക എഡിഷനിലെ ഒന്നാം പേജില്‍ നല്‍കിയ മുഴുവന്‍ പേജ് പരസ്യത്തിലാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ ചിത്രത്തിനൊപ്പം വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ ഫോട്ടോയുമുള്ളത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടേതിനൊപ്പം ഹമീദ് വാണിയമ്പലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയ പരസ്യം യുഡിഎഫ് പ്രാദേശിക നേതൃത്വം പ്രസിദ്ധീകരിക്കുന്നത്. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.
വെല്‍ഫയര്‍ പാര്‍ട്ടി വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുകയുണ്ടായി. ‘ന്യൂമാഹിക്ക് പുതിയ മുഖം നല്‍കാന്‍ യുഡിഎഫ്’ എന്ന തലവാചകത്തിന് കീഴെ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈദരലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ചിത്രങ്ങളാണുള്ളത്.
വെല്‍ഫെയറുമായുള്ള നീക്കുപോക്കിനെ തുറന്ന് എതിര്‍ക്കുന്ന കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ തൊട്ടുകീഴിലായാണ് ഹമീദ് വാണിയമ്പലത്തിന്റെ സ്ഥാനം.യുഡിഎഫ് ന്യൂമാഹി പഞ്ചായത്തില്‍ അധികാരത്തിലെത്തിയാല്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പരസ്യത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ന്യൂമാഹിയിലെ യുഡിഎഫ് നേതാക്കളായ കെ കെ ബഷീര്‍, എന്‍ കെ പ്രേമന്‍ എന്നിവരുടെ ചിത്രങ്ങളും മൊബൈല്‍ നമ്പറും ഒന്നാം പേജ് പരസ്യത്തിലുണ്ട്.
പത്രപരസ്യത്തിന്റെ ചിത്രം യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി അനുകൂല ഫേസ്ബുക്ക് പേജുകളിലും പ്രൊഫൈലുകളിലും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കോഴിക്കോട് മുക്കം നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ചേര്‍ന്ന് സംയുക്തമായണ് റാലി നടത്തിയത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ വലിയ കൂട്ടമായി എത്തി റാലിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കയാണ്.
വിവിധ ജില്ലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുസ്ലിംലീഗും മുന്നണി കണ്‍വീനര്‍ എം എം ഹസ്സനും ആവര്‍ത്തിക്കുന്നു.
read also: ‘വേദന അനുഭവിക്കുന്ന കർഷകർക്ക് വേണ്ടി മസാജിംഗ് സെന്റർ, കഴിക്കാൻ പിസ’- കർഷക സമരത്തിലെ കാഴ്ചകൾ
അതേസമയം, ഇതിനെ നിഷേധിക്കുന്ന നിലപാടില്‍ മറ്റ് യുഡിഎഫ് നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനെല്ലാമിടയിലാണ് ഒറ്റക്കെട്ടായുള്ള കൊട്ടിക്കലാശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.. നീക്കുപോക്കുണ്ടെന്ന് ലീഗ് തുറന്ന് സമ്മതിക്കുമ്ബോഴും ഇത് വരെ കോണ്‍ഗ്രസിലേതടക്കം പ്രമുഖ നേതാക്കള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് മുക്കത്ത് യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നിച്ച് നിന്ന് പ്രചാരണം നടത്തുന്നത്.
Post Your Comments