ന്യൂഡൽഹി : കോവിഡ് കാലത്ത് ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കൂടുതല്‍ വർധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഒരുപാട് മാറ്റങ്ങളുണ്ടായി, രാജ്യവും ലോകവും നിരവധി ഉയർച്ച താഴ്ചൾ കണ്ടു. കുറച്ച് കാലങ്ങൾക്ക് ശേഷം കോവിഡ് കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്കത് വിശ്വസിക്കാനായെന്ന് വരില്ല. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞാതനായ ഒരു ശത്രുവിനോടാണ് നമ്മൾ ഇത്രയും നാൾ പോരാടിക്കൊണ്ടിരുന്നത്.
ഉല്പാദനമാകട്ടെ, ഗതാഗതമേഖലയാകട്ടെ, സമ്പദ്ഘടനയുടെ പുനരുജ്ജീവനമാകട്ടെ ഒരുപാട് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എത്രകാലം മുന്നോട്ടുപോകാനാവുമെന്നും കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്നുമുള്ളതായിരുന്നു പ്രശ്നം. എന്നാൽ ഡിസംബറോടെ സാഹചര്യങ്ങൾ മാറി. നമ്മുടെ കൈയിൽ ഉത്തരമുണ്ട്, പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകൾ പ്രോത്സാഹനജനകമാണ്. കഴിഞ്ഞ ആറുവർഷമായി ഇന്ത്യയേക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളിൽ കുറേക്കൂടി ശക്തിപ്പെട്ടു. വിദേശ നിക്ഷേപകർ ഇന്ത്യയിൽ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments