കാസർഗോഡ്: യുഡിഎഫിന്റെ ഐശ്യര്യകേരള യാത്രയ്ക്ക് ആശംസയ്ക്ക് പകരം ആദരാഞ്ജലികള്‍ എന്ന് അച്ചടിച്ചു വന്ന സംഭവത്തില്‍ നടപടിയെടുത്ത് വീക്ഷണം പത്രം. കാസര്‍കോട് ബ്യൂറോയിലെ രണ്ട് ജീവനക്കാര്‍ക്ക് നേരയൊണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വീക്ഷണത്തിലെ മാര്‍ക്കറ്റിംഗ് ജീവനക്കാരനെയും പേജ് ഡിസൈനിംഗ് വിഭാഗത്തിലെ ജീവനക്കാരനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
എന്നാൽ ആദരാഞ്ജലി പ്രയോഗത്തില്‍ കെപിസിസി വിശദീകരണം തേടിയതിനു പിന്നാലെയാണ് വീക്ഷണത്തിന്റെ നടപടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ദിവസം യാത്രയുടെ ഭാഗമായി പുറത്തിറക്കിയ വീക്ഷണത്തിന്റെ സപ്ലിമെന്റ് പേജിന്റെ പിന്‍പേജിലായിരുന്നു ആദരാഞ്ജലി പരാമര്‍ശം. ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെ ഫോട്ടോകള്‍ക്ക് കീഴിലാണ് ആദരാഞ്ജലികളോടെ എന്ന് ചേര്‍ത്തിരുന്നത്.
Read Also: വർഗീയതയുടെ ഐശ്വര്യമാണ് ചെന്നിത്തലയുടെ കേരളയാത്രയുടെ ലക്ഷ്യം: പി ജയരാജൻ
ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും രാഷ്ട്രീയ പ്രാധാന്യത്തിന്റെയും തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമാണിതെന്നാണ് വീക്ഷണം പ്രതികരിച്ചത്. സിപിഐഎമ്മുമായി ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കെപിസിസി മുഖപത്രത്തില്‍ അട്ടിമറി ശ്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും പത്ര മാനേജ്‌മെന്റ് വീക്ഷണം ഓണ്‍ലൈനിലൂടെ അറിയിച്ചിരുന്നു.
Post Your Comments