കൊച്ചി: വിവാദ സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എന്‍ഐഎ കുറ്റപത്രം. ഇരുപത് പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്‍ ശിവശങ്കറിന്റെ പേരില്ല. സ്വര്‍ണക്കടത്ത് റാക്കറ്റിലെ മുഖ്യ സൂത്രധാരനാണ് ശിവശങ്കറെന്ന കസ്റ്റംസിന്റെയും ഇഡിയുടേയും ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മൂന്നാഴ്ച മുന്‍പാണ് പ്രത്യേക കോടതിയില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്.
Read Also: പത്മശ്രീക്ക് ആവശ്യപ്പെട്ടത് 50 ലക്ഷം; ഞാന്‍ പ്രാഞ്ചിയേട്ടനല്ല..പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല
എന്നാൽ പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെസംഘം രൂപീകരിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യംവച്ചതായും എന്‍ ഐ എ പറയുന്നു. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം തകര്‍ക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ഇതിനായി ഇന്ത്യയിലും വിദേശത്തുമായി ഇവര്‍ വ്യാപകമായി ഫണ്ട് പിരിക്കുകയും സ്വര്‍ണക്കടത്തു സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എന്‍ ഐ എ ആരോപിക്കുന്നു. നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തിനു പിന്നിലെ ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനമാണെന്നും ഇതുതന്നെയാണ് പ്രതികള്‍ നടത്തിയതെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇനി ഒന്‍പത് പേരെ കൂടി പ്രതി ചേര്‍ക്കാനുണ്ടെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്.
Post Your Comments