Latest NewsKeralaNews

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരുപോലെയാണ് ; ചോദ്യം ചോദിയ്ക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ചെന്നിത്തല

വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലെ പരിപാടി പോലെ പറഞ്ഞാല്‍ പോരേയെന്നും ചെന്നിത്തല ചോദിയ്ക്കുന്നു

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ പുറത്താക്കുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ചോദ്യം ചോദിയ്ക്കാന്‍ സമ്മതിക്കുന്നില്ല. എന്നാല്‍, വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലെ പരിപാടി പോലെ പറഞ്ഞാല്‍ പോരേയെന്നും ചെന്നിത്തല ചോദിയ്ക്കുന്നു.

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്ലിനെ കുറിച്ച് പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ മനസിലാകാതിരിയ്ക്കാന്‍ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വില്‍ക്കാന്‍ പോകുന്ന സ്ഥാപനത്തിന് വികസനം നടത്തിയാല്‍ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിയ്ക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വില്‍ക്കാനുള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിയ്ക്ക് ഇല്ലാതെ പോയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഇന്നത്തെ മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണ്. ഇത് തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഈ ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിയ്ക്കണം. സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങള്‍ നടത്താന്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

വാചകമടി വികസനം മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. വികസന മുന്നേറ്റ ജാഥ കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ നാലു കേസുകളാണ് എടുത്തത്. ജാഥയുടെ വിജയം കണ്ടാണ് കേസ് എടുത്തത്. ബിജെപിയും സിപിഎമ്മും തമ്മില്‍ ഐക്യം ഉണ്ട്. തോമസ് ഐസക് പറയുന്ന കാര്യങ്ങള്‍ ആരും വിശ്വസിയ്ക്കില്ല. എല്ലാം പ്രഖ്യാപനം മാത്രമാണ്. കേരളത്തില്‍ വര്‍ഗീയത ഇളക്കി വിടുന്നത് സിപിഎം ആണെന്നും ചെന്നിത്തല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button