ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവില്‍ രാജ്യവ്യാപക പ്രതിഷേധം തുടരവേ , എക്സൈസ് നികുതി കുറച്ച് എതിര്‍പ്പിന്റെ തീവ്രത കുറയ്ക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രസർക്കാർ. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് ആലോചന. സംസ്ഥാന സര്‍ക്കാരുകള്‍, പെട്രോളിയം മന്ത്രാലയം, പൊതുമേഖലാ എണ്ണക്കമ്പനികൾ എന്നിവരുമായി ധനമന്ത്രാലയം അധികൃതര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്.
ഖജനാവിന് കടുത്ത ആഘാതമുണ്ടാക്കാത്ത വിധത്തില്‍ ഏതു രീതിയില്‍ നികുതി കുറവ് നടപ്പാക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ ആലോചന. ബാദ്ധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കേണ്ടിവരുന്ന വിധത്തിലാകാം ഇതെന്ന് സൂചനയുണ്ട്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ഫോര്‍മുലയോട് എണ്ണക്കമ്പനികൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നികുതി കുറയ്ക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണം. അക്കാര്യത്തില്‍ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ള സംസ്ഥാനങ്ങളില്‍ നികുതി ഇളവ് നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചാലും തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയനേട്ടത്തില്‍ കുറവുണ്ടാകില്ലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അസാം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ചിരുന്നു.
Post Your Comments