ന്യൂഡൽഹി : ഭാര്യ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല അതുകൊണ്ട് തന്നെ ഭർത്താവിനൊപ്പം ജീവിക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി . ഗൊരഖ്പുർ സ്വദേശിയായ യുവാവിന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയാണ് യുവാവ്. സ്ത്രീധന പീഡനത്തെ തുടർന്ന് ഭർത്താവിനെതിരെ പരാതിയുമായി ഇവർ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 20,000 രൂപ നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഇത് ചോദ്യം ചെയ്ത് ഇയാൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യയ്‌ക്കൊപ്പം ഒന്നിച്ച് കഴിയാൻ സന്നദ്ധനാണെന്നും അങ്ങനെ ജീവിക്കാൻ തയ്യാറായാൽ ഹിന്ദു സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ജീവനാംശം നൽകേണ്ടതില്ലെന്നും അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി തള്ളി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയെ തനിക്കൊപ്പം അയക്കണമെന്ന് ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടു.
ഇന്നാൽ യുവാവിന്റെ വാദം സുപ്രീം കോടതി എതിർത്തു. ‘നിങ്ങൾ എന്താണ് കരുതുന്നത്. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ സ്ത്രീ സ്വകാര്യ വസ്തുവാണെന്നാണോ? നിങ്ങളോടൊപ്പം വരണണെന്ന് നിർദ്ദേശിക്കാൻ ഭാര്യ ഒരു സ്വകാര്യ സ്വത്താണോ? ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല. അതുകൊണ്ട് തന്നെ അവരെ നിങ്ങൾക്കൊപ്പം ജീവിക്കാൻ നിർബന്ധിക്കാനുമാകില്ല’ കോടതി വ്യക്തമാക്കി.
Post Your Comments