KeralaLatest NewsIndia

മൂവാറ്റുപുഴയില്‍ 4 വയസ്സുകാരിക്ക് ക്രൂരപീഡനം; കുഞ്ഞിന്റെ കുടല്‍ പൊട്ടി, അടിയന്തിര ശസ്ത്രക്രിയ നടത്തി, അതീവ ഗുരുതരം

ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലര വയസ്സുകാരിക്ക് അതിക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം. പീഡനത്തിനിരയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. മൂവാറ്റുപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിന് കടുത്ത വയറുവേദനയും മറ്റുമായി മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കള്‍ ഡോക്ടറോട് പറഞ്ഞത്.

വിശദമായ പരിശോധനയില്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.സര്‍ജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരുക്കും കണ്ടത്. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ കുടല്‍ പൊട്ടിയതായി കണ്ടെത്തി.

കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് ഇതുവരെ സംഭവത്തില്‍ കേസ് എടുത്തിട്ടില്ല.സര്‍ജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകള്‍ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടര്‍മാര്‍ ബന്ധുക്കളോടു വിശദമായി വിവരങ്ങള്‍ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് ഇതേ കുടുംബത്തിലെ മറ്റൊരു പെണ്‍കുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാന്‍ ആശുപത്രി അധികൃതര്‍ ഒരുങ്ങുന്നു. ഈ ദമ്പതികളുടെ 2 മക്കള്‍ കൂടി ആശുപത്രിയിലുണ്ട്. ഇതില്‍ മൂത്ത പെണ്‍കുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുള്ളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച്‌ അറിവില്ലെന്നാണ് ഇരുവരും പറയുന്നത്.രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണു ദമ്പതികള്‍ക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. അതേസമയം പോലീസ് ഇതുവരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button