അടൂര്‍: രക്താര്‍ബുദം ബാധിച്ച് ചികില്‍സയിലുള്ള മകനുമായി ആര്‍.സി.സിയിലേക്ക് പോയതാണോ ഞാന്‍ ചെയ്ത കുറ്റമെന്ന് അടൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണന്‍ ചോദിക്കുന്നു. രോഗം ബാധിച്ച മകന്റെ നിര്‍ബന്ധത്തിന് മുന്നില്‍ പിതാവായ എനിക്ക് എങ്ങനെ മുഖം തിരിക്കാനാകുമെന്ന് വികാരഭരിതനായി ചോദിക്കുകയാണ് കണ്ണന്‍.
Read Also : പിണറായി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം, ഇത്തവണ ഞങ്ങൾ സെഞ്ചുറി അടിക്കും ; മുല്ലപ്പള്ളി
താന്‍ ഒരു മാദ്ധ്യമത്തെയും അവിടെ വിളിച്ചു വരുത്തിയിട്ടില്ലെന്നും അവരൊക്കെ എങ്ങനെയോ അറിഞ്ഞ് വന്നതാണെന്നും കണ്ണന്‍ പറയുന്നു. ‘അവര്‍ വാര്‍ത്ത നല്‍കി. അത് എന്റെ കുറ്റമാണോ? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയല്ലേ, അതെടുത്തോളൂ.. .ദയവായി എന്റെ മകനെയും അച്ഛനെയും ഭാര്യയെയും വെറുതെ വിടുക’. കണ്ണന്‍ പറയുന്നു.
ഇന്നലെ കണ്ണനും മകനുമെതിരേ സൈബര്‍ ആക്രമണമായിരുന്നു. ഇന്ന് ലഘുലേഖ പ്രചരിപ്പിച്ചാണ് വ്യക്തിഹത്യ. കണ്ണന്റെ പിതാവ് ഗോപിയെയും ഭാര്യ സജിത മോളെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള ലഘുലേഖ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
ഏപ്രില്‍ ഒന്നിനാണ് പ്രചാരണങ്ങള്‍ക്ക് അവധി നല്‍കി രക്താര്‍ബുദം ബാധിച്ച മൂത്തമകന്‍ ശിവകിരണിനെയും(9) തോളിലേറ്റി കണ്ണന്‍ പരിശോധനയ്ക്കായി ആര്‍.സി.സിയില്‍ എത്തിയത്. പ്രചാരണത്തിന് കണ്ണന്‍ ഇല്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മകനുമായി ആര്‍.സി.സിയിലാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കിട്ടിയത്. തെരഞ്ഞെടുപ്പു കാലത്തെ നല്ലൊരു ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് വകുപ്പു കിട്ടിയ ചാനല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആര്‍.സി.സിയില്‍ എത്തി കണ്ണന്റെ ദയനീയ ചിത്രം വാര്‍ത്തയാക്കി.
പിറ്റേന്ന് പത്രങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കണ്ണന്റെ ദയനീയ അവസ്ഥ നാട്ടുകാര്‍ അറിഞ്ഞതോടെ സഹതാപ തരംഗം ഉടലെടുക്കുമെന്ന് മനസിലാക്കിയ സൈബര്‍ സഖാക്കള്‍ കണ്ണനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് കോപ്പുകൂട്ടുകയായിരുന്നു. സി.പി.എമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സൈബര്‍ ക്വട്ടേഷന് നേതൃത്വം കൊടുത്തതിനു പിന്നിലെന്നാണ് സൂചന.
തുടര്‍ന്ന് ലഘുലേഖയുടെ രൂപത്തില്‍ ഇന്ന് രാവിലെ കണ്ണനെതിരെ ആക്രമണം തുടങ്ങി. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടു തോറും കയറി ഇറങ്ങി ഈ ലഘുലേഖ വിതരണം ചെയ്യുകയാണെന്നാണ് ആരോപണം.
അടൂര്‍കാരെ നിങ്ങളും വഞ്ചിതരാകരുത് എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ കണ്ണന്‍ ജോലി തട്ടിപ്പ് നടത്തിയെന്നും ജില്ലാ പഞ്ചായത്തിലേക്ക് പിതാവ് ഗോപിയുടെ രോഗ വിവരം പറഞ്ഞ് സഹതാപം പിടിച്ചു പറ്റി വിജയിച്ചുവെന്നും ആരോപിക്കുന്നു. പിതാവിനെ കച്ചവടം ചെയ്ത് കണ്ണന്‍ വിജയിച്ചുവെന്നും പിന്നീട് ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാര്യ സജിത മോള്‍ അന്ധയാണെന്ന് പറഞ്ഞ് വോട്ട് തേടിയെന്നും ഇപ്പോള്‍ മകന്റെ രോഗം ഉപയോഗിച്ച് വോട്ട് തട്ടാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം.
Post Your Comments