പേരാവൂർ: കിടപ്പ് രോഗിയായ വൃദ്ധമാതാവിനെകൊലപ്പെടുത്തിയ സംഭവത്തിൽ മകൾ അറസ്റ്റിൽ ആയിരിക്കുന്നു. മാലൂർ കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിൽ കെ. നന്ദിനിയെ(75) കൊല്ലപ്പെട്ട കേസിലാണ് ഏക മകൾ ഷേർളിയെ(49) പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുന്നു. തലക്കും വാരിയെല്ലുകൾക്കും പരിക്കേറ്റായിരുന്നു വയോധിക മരിച്ചത്.
വയോധികയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചുമാണ് മകൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോരപുരണ്ട ഓലമടൽ വീട്ടുപറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. നന്ദിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടായതിനാൽ ഡോഗ് സ്ക്വാഡ്, ഫോറൻസിക്, ഫിങ്കർപ്രിൻറ്് വിഭാഗം എന്നിവരെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമാണ് ഷേർളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.
രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നു. പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബ്, മാലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്.ഐമാരായ അബ്ദുൽ റഹിമാൻ, ബാബുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Post Your Comments