പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പരസ്യ പ്രചാരണത്തിന്റെ ചൂടിലാണ് പാലക്കാട് മണ്ഡലം. പരസ്യപ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത് വികസനം സംബന്ധിച്ച ചർച്ചകളാണ്. രണ്ടുവർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ പാലക്കാട്ടെ ജനങ്ങൾക്ക് വാക്കു നൽകിയിരിക്കുന്നത്.
ഈ ശ്രീധരന്റെ വാഗ്ദാനം ചർച്ചയാകുന്നതിനൊപ്പം തന്നെ മണ്ഡലത്തിൽ ചർച്ചാ വിഷയമാകുകയാണ് ഷാഫി പറമ്പിലിന്റെ പൂർത്തിയാകാത്ത പദ്ധതികൾ. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ടൗൺ ഹാൾ, മോയൻസ് സ്‌കൂൾ ഡിജിറ്റലൈസേഷൻ തുടങ്ങി എങ്ങുമെത്താതെ പോയ നിരവധി പദ്ധതികൾ ഷാഫി പറമ്പിലിനെതിരെ വിമർശനമായി ഉയർത്തുകയാണ് പാലക്കാട്ടെ ജനങ്ങൾ.
പാതി വഴിയിൽ നിലച്ച കല്വാക്കുളം ബൈപാസ്, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മമ്പറം റോഡ്, കാടുപിടിച്ചു കിടക്കുന്ന ഇന്ദിരാഗാന്ധി സ്റ്റേഡിയം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാൽ കായികതാരങ്ങൾ പ്രയാസമനുഭവിക്കുന്ന സിന്തറ്റിക് ട്രാക്ക്, പത്തുവർഷത്തിലേറെയായി നിർമ്മാണം നിലച്ചു കിടക്കുന്ന ഓപ്പൺ ഓഡിറ്റോറിയം തുടങ്ങി നിരവധി വികസന പ്രശ്‌നങ്ങളാണ് ഷാഫിക്കെതിരെ ഉയരുന്നത്. സർക്കാരിന്റെ അവഗണനയാണ് വികസന മുരടിപ്പിന് കാരണം എന്നാണ് ഷാഫിയുടെ വിശദീകരണം.
എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും അവഗണന ഉണ്ടായിട്ടില്ലെന്നും ഇത്രയേറെ പദ്ധതികൾ പൂർത്തിയാകാത്തതിന് കാരണം ഷാഫിയുടെ പിടിപ്പുകേടാണെന്നുമാണ് എൽഡിഎഫ് പറയുന്നത്. പാലക്കാടൻ ജനതയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും മണ്ഡലത്തിൽ വികസന മുന്നേറ്റമുണ്ടാക്കാനും ഇ ശ്രീധരൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments