Latest NewsKeralaNews

മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ സി.പി.എം

കണ്ണൂര്‍: പെരിങ്ങത്തൂര്‍ മന്‍സൂര്‍ വധവും കേസിലെ പ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ കൊടിപിടിച്ച് സി.പി.എം. മരിക്കാത്തയാള്‍ മരിച്ചുവെന്നും ആത്മഹത്യ കൊലപാതകമാണെന്നും വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ചാനലിന്റെ കണ്ണൂര്‍ ഓഫീസിലേക്ക് ഏപ്രില്‍ 15ന് മാര്‍ച്ച് നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Read Also : മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനം, ചരിത്ര വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി

‘മന്‍സൂര്‍ വധക്കേസില്‍ നാലാം പ്രതിയായ ശ്രീരാഗ് തലശ്ശേരി സബ്ജയിലിലാണ്. എന്നാല്‍, ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത വായിച്ചത്. പിന്നീട് തിരുത്തിയെങ്കിലും ആ വാര്‍ത്ത ഉയര്‍ത്തിക്കാട്ടി കൊന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണെന്ന് ദുഷ്പ്രചാരണം വ്യാപകമായി നടന്നു. മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ആത്മഹത്യ, കൊലപാതകമെന്നാണ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്’ .

‘രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് നിരന്തരം പറയുന്ന കെ. സുധാകരന്‍ തെളിവുകള്‍ ഹാജരാക്കണം. അതിന് തയ്യാറല്ലെങ്കില്‍ സുധാകരനെ പൊലീസ് ചോദ്യം ചെയ്ത് തെളിവെടുക്കണം ‘ . രതീഷിനെ തെറ്റായി പ്രതി ചേര്‍ത്തതാണെങ്കില്‍ എന്തുകൊണ്ട് പൊലീസിനെതിരെ സി.പി.എം രംഗത്തുവരുന്നില്ലെന്ന ചോദ്യത്തിന് ലീഗുകാര്‍ നല്‍കിയ മൊഴിയാണ് രതീഷിനെ പ്രതിചേര്‍ക്കാന്‍ പൊലീസിനെ നിര്‍ബന്ധിച്ചതെന്നും ലീഗുകാര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button