KeralaLatest NewsNews

താങ്കൾക്ക് ഇത്ര വിവരമില്ലേ? – എംബി രാജേഷിന്റെ വാദങ്ങളെ തച്ചുടച്ച് ശ്രീജിത്ത് പണിക്കർ

ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50% വാങ്ങുന്നത് കേന്ദ്രമാണ്. വാക്സിനേഷൻ അതിവേഗമാക്കാനും കാത്തിരിക്കാൻ വയ്യാത്തവർക്ക് അത് ലഭ്യമാക്കാനുമാണ് മൂന്നാം ഘട്ടത്തിൽ കേന്ദ്രത്തിന്റെ ശ്രമം.

സിപിഎം സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വാദങ്ങളെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേയ്‌സ്‌ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം എംബി രാജേഷ് പോസ്റ്റ് ചെയ്‌ത കുറിപ്പിന്റെ തെറ്റ് തിരുത്തിയാണ് ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നത്.

ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്ത ആയതായി കണ്ടു. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന അനേകം കാര്യങ്ങൾ അതിലുണ്ട്. അതിനാൽ ഓരോ പോയിന്റും തിരുത്താൻ ശ്രമിക്കാം.

[1] //ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്.//
തെറ്റ്. ഇന്നലെ ഡൽഹി ഹൈക്കോടതി കണ്ടെത്തിയത് കേന്ദ്രസർക്കാർ ഓക്സിജൻ ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും റൂർക്കേല, കലിംഗനഗർ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് ഡൽഹി സർക്കാർ ടാങ്കറുകൾ വിട്ടില്ലെന്നും, സമീപ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് മതിയായ അളവിൽ ക്രയോജനിക് ടാങ്കറുകൾ എത്തിച്ചില്ലെന്നുമാണ്. എല്ലാ കാര്യങ്ങളും ഡൽഹിയുടെ പടിയ്ക്കൽ എത്തിക്കാൻ സാധ്യമല്ലെന്നും, മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഡൽഹി ചെയ്യാത്തതിനു ന്യായീകരണം ഇല്ലെന്നുമാണ്. അനുവദിക്കപ്പെട്ട് മൂന്നു ദിവസങ്ങൾക്കു ശേഷവും ഓക്സിജൻ വാങ്ങാൻ ടാങ്കറുകൾ അയയ്ക്കാത്തതും റെയിൽവെയെ സമീപിക്കാത്തതും ഗുരുതരമായ വീഴ്ചയായാണ് കോടതി നിരീക്ഷിച്ചത്. അനുവദിക്കപ്പെട്ട ഓക്സിജൻ കരിഞ്ചന്തയിൽ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ബംഗാൾ സർക്കാർ അതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ സർക്കുലർ ഇറക്കിയത് അങ്ങ് അറിഞ്ഞോ ആവോ!

[2] //വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്.//
തെറ്റ്. ഈ തുക തുച്ഛമല്ല. അനുവദിക്കപ്പെട്ടത് വായുവിനെ തണുപ്പിച്ച് ഓക്സിജൻ വേർതിരിക്കുന്ന PSA പ്ലാന്റുകളാണ്. അതിനുള്ള ചെലവ് ഒന്നിന് ഏതാണ്ട് ഒന്നേകാൽ കോടി രൂപയാണ്.

[3] //എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.//
ഭാഗികമായി ശരിയാണ്. പ്രവർത്തനക്ഷമമായ പ്ലാന്റുകളുടെ എണ്ണം കുറവു തന്നെയാണ്. ടെൻഡറുകൾ ഒക്കെ ആയതാണ്. ചില സ്ഥലങ്ങളിൽ വെൻഡർമാർ പ്രവർത്തനം വൈകിപ്പിച്ചു. ചില സ്ഥലങ്ങളിൽ പ്രവർത്തനം വൈകിപ്പിച്ചത് സംസ്ഥാനങ്ങളാണ്. വെൻഡർമാരുടെ ചുമതല പ്ലാന്റ് സ്ഥാപിക്കൽ മാത്രമാണ്. പ്ലാന്റിൽ നിന്നും കോപ്പർ പൈപ്പ്ലൈൻ ഉണ്ടാക്കി ഓക്സിജൻ കിടക്കകളിലേക്ക് എത്തിക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കാര്യം നോക്കൂ. കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളജുകളിൽ അനുവദിക്കപ്പെട്ട പ്ലാന്റുകളുടെ പണി പൂർത്തിയായി. എന്നാൽ കോപ്പർ പൈപ്പ്ലൈൻ പൂർത്തിയാകാത്തതു മൂലം അവ പ്രവർത്തനക്ഷമമല്ല. രാജേഷ് സംസ്ഥാന ആരോഗ്യവകുപ്പിനെ ഒന്ന് കുറ്റപ്പെടുത്തൂ, കാണട്ടെ.

Read Also: സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

[4] //ഇനി വാക്‌സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്‌സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം! മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം. //
തെറ്റ്. ഉല്പാദനച്ചെലവ് കൂടുതലുള്ള രാജ്യത്തിലേതുപോലെ മറ്റു രാജ്യങ്ങളും പണം നിക്ഷേപിക്കണമെന്നത് തെറ്റായ വാദമാണ്. ചന്ദ്രയാൻ, മംഗൽയാൻ പോലെയുള്ള പദ്ധതികളിലും ഇത് ഇന്ത്യ തെളിയിച്ചതാണ്. മുടക്കുന്ന പണമല്ല, കാര്യക്ഷമതയും സമയവുമാണ് പ്രധാനം. കുറച്ചു പണം മുടക്കിയിട്ടു പോലും ലോകത്തിൽ അതിവേഗം 14 കോടി ആൾക്കാർക്ക് വാക്സിൻ നൽകിയ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമൊക്കെ നൂറും നൂറ്റിപ്പത്തും ദിവസങ്ങൾ എടുത്തപ്പോൾ ഇന്ത്യ ഈ നേട്ടം കൈവരിച്ചത് 99 ദിവസം കൊണ്ടാണ്. തന്നെയുമല്ല ഇന്ത്യ ലക്ഷക്കണക്കിനു ഡോസ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകുകയും ചെയ്തു. മഴു ഉണ്ടാക്കാൻ എത്ര സമയം എടുത്തെന്നോ എത്ര പണം മുടക്കിയെന്നതോ അല്ല കാര്യം, അതിവേഗം മരം മുറിക്കാൻ കഴിഞ്ഞോ എന്നതാണ്.

[5] //ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്‌സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്‌സിന്റെ വില.//
തെറ്റ്. വാക്സിൻ ഉല്പാദനഘട്ടത്തിലെ ഉദ്ദേശവിലയാണ് ഈ പ്രചരിക്കുന്നത്. ആ പട്ടികയിൽ ഇന്ത്യയിലെ വാക്സിന്റെ വില എത്ര ഡോളർ ആണെന്ന് നോക്കുക. അല്ലാതെ വാക്സിന്റെ ഇന്ത്യയിലെ ഇന്നത്തെ പൊതുവിപണി വിലയെ മറ്റു രാജ്യങ്ങളിൽ വാക്സിന്റെ ഉല്പാദനഘട്ടത്തിൽ സർക്കാരിനു കൊടുക്കുന്ന വിലയുമായിട്ടല്ല താരതമ്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ ആവർത്തിച്ച കാര്യമാണ് ഏറ്റവും ചെലവു കുറഞ്ഞ വാക്സിനാണ് അവർ നൽകുന്ന കോവിഷീൽഡ് എന്നത്.

[6] //എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്‌സിനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉത്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.//
ശരി. പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂടുന്നതിനു ന്യായമില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ വില ഡീറെഗുലേറ്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി ഇന്ത്യയിലെ വിലയും ക്രമീകരിക്കുക എന്നതാണ്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ പെട്രോളിയം കമ്പനികൾ ഇവിടെ വില കുറയ്ക്കുമെങ്കിലും കേന്ദ്രം എക്സൈസ് തീരുവയുടെ വിവിധ ഇനങ്ങൾ വഴി വില വീണ്ടും കൂട്ടും. ഫലത്തിൽ ജനങ്ങൾക്ക് കുറഞ്ഞ വില ലഭ്യമാകുന്നില്ല. പക്ഷെ ഇതൊരു സ്ട്രോമാൻ വാദമാണ്. വാക്സിനുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയത്തിലെ വിലയെ വാക്സിൻ വിലയും മോദിയുടെ ചങ്ങാത്തവുമായി ബന്ധിപ്പിക്കാനാണ് രാജേഷ് ശ്രമിക്കുന്നത്. വാക്സിൻ വിലയെ കുറിച്ച് മുകളിലെ പോയിന്റിൽ പറഞ്ഞിട്ടുണ്ട്. കോർപ്പറേറ്റ് ശവപ്പെട്ടി എന്നത് രാഷ്ട്രീയ ആരോപണം ആയതിനാൽ അത് ഞാൻ വിടുന്നു.

[7] //സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്‌തോളും എന്ന ബി.ജെ.പി.യുടെ ഉദാരവത്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്.//
കമ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടനാ ചിന്ത രാജ്യം ഉപേക്ഷിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. അതിനു നന്ദി പറയേണ്ടത് നരസിംഹ റാവുവിനും മന്മോഹൻ സിങ്ങിനുമാണ്. അതിൻപ്രകാരം സർക്കാരിന്റെ ചുമതല വിപണിക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വളർത്തുക എന്നതാണ്. അത് ലോകത്ത് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള നയമാണ്. ഇപ്പോഴും 45 വയസ്സിനു മുകളിൽ ഉള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉൾപ്പടെയുള്ള മുന്നണി പോരാളികൾക്കും രോഗങ്ങൾ ഉള്ളവർക്കുമുള്ള വാക്സിൻ കേന്ദ്ര സൗജന്യമായാണ് നൽകുന്നത്. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50% വാങ്ങുന്നത് കേന്ദ്രമാണ്. വാക്സിനേഷൻ അതിവേഗമാക്കാനും കാത്തിരിക്കാൻ വയ്യാത്തവർക്ക് അത് ലഭ്യമാക്കാനുമാണ് മൂന്നാം ഘട്ടത്തിൽ കേന്ദ്രത്തിന്റെ ശ്രമം. പുതിയ ജനിതക വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും വാക്സിൻ വികസനത്തിന് കൂടുതൽ ഗവേഷണവും പണവും ആവശ്യമാണ്. പൊതുവിപണിയിൽ ലഭ്യമാക്കുന്ന വാക്സിനിൽ നിന്ന് കിട്ടുന്ന പണം ഇതിലേക്ക് ഉള്ള നിക്ഷേപം കൂടിയാണ്. എല്ലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും അങ്ങനെയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക നിക്ഷേപിച്ചതിനേക്കാൾ കുറവ് പണമാണ് ഇന്ത്യ നിക്ഷേപിച്ചത് എന്നു പറഞ്ഞപ്പോൾ താങ്കൾക്കു തന്നെ പണത്തിന്റെ ആവശ്യത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നല്ലോ. അമേരിക്കയിലെ അത്ര വേണ്ടെങ്കിലും ഇവിടെയും ഗവേഷണത്തിനു പണം വേണ്ടേ? വാക്സിൻ ഉല്പാദനത്തോടെ ഇവിടത്തെ ലാബുകൾ ഒക്കെ അടച്ചുപൂട്ടിയെന്നൊന്നും ധരിക്കരുത്. ഫെഡറൽ സംവിധാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നവർക്ക് 50% വാക്സിൻ വാങ്ങാൻ കഴിവില്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. 2000 കോടി വന്നാലും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞ തോമസ് ഐസക്കിനെയും അദ്ദേഹത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെയും ചോദ്യം ചെയ്യാത്തത് എന്തേ? സംസ്ഥാനത്തിനു ഖജനാവിൽ ബാക്കിയുള്ള 5000 കോടി എവിടെയെന്ന് ധനമന്ത്രിയോട് ചോദിക്കുമോ? എന്തിനാണ് ഇപ്പോൾ സംഭാവന വേണമെന്ന് പറയുന്നതെന്ന് ചോദിക്കുമോ? ബജറ്റിൽ സൗജന്യ വാക്സിൻ വെറും പ്രഖ്യാപനം മാത്രം ആയിരുന്നെന്ന് സമ്മതിക്കുമോ?

[8] //നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?//
തെറ്റ്. താങ്കൾക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അർത്ഥം. മനുഷ്യ നിയന്ത്രണത്തിൻ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങൾ ഒക്കെയും Acts of God ആണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചു നോക്കൂ. കോവിഡ് ഒരു മഹാമാരിയാണ് എന്നതിൽ താങ്കൾക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അർത്ഥം സർക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലർത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അർത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്ക് ധാരണം, കൈകഴുകൽ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങൾ തന്നെയാണ്. സംശയമുണ്ടോ? കോവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കിൽ കേരളത്തിൽ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ?

[9] //എന്നാല്‍ എല്ലാം വിപണിയെ ഏല്‍പ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍ക്കാരുണ്ട് ഇവിടെ കേരളത്തില്‍.ഒരു വര്‍ഷത്തിനിടയില്‍ പിഴയ്ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയ്യാറെടുപ്പു നടത്തിയ LDF സര്‍ക്കാര്‍.//
തെറ്റ്. സ്വകാര്യമേഖലയിൽ ആർടിപിസിആർ ടെസ്റ്റിന്റെ കേരളത്തിലെ നിരക്ക് എത്രയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എത്രയെന്നും പറയാനുള്ള ആർജവം താങ്കൾക്കുണ്ടോ? വിപണിയെ ഒന്നും ഏല്പിച്ചില്ലത്രേ! കേരളത്തിലെ കോവിഡ് നിരക്ക് ജനസംഖ്യാനുപാതികമായി നോക്കൂ, വ്യാപനം മനസ്സിലാകും. ആർടിപിസിആർ ടെസ്റ്റുകൾ കൂട്ടി ആന്റിജൻ ടെസ്റ്റ് മറ്റ് സംസ്ഥാനങ്ങൾ കുറച്ചപ്പോൾ ഇവിടെ ഇപ്പോഴും തിരിച്ചാണ് കഥ. മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് സംസ്ഥാനത്തിന്റെ തന്നെ വിദഗ്ധസമിതിയല്ലേ കണ്ടെത്തിയത്. പൂന്തുറയിലെ പാവങ്ങളെ തോക്ക് കാട്ടി ഭയപ്പെടുത്തിയതിൽ ഇപ്പോഴും താങ്കൾക്ക് അഭിമാനം ഉണ്ടോ? മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാഞ്ഞതിനെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല.

[10] //ഒരു വര്‍ഷത്തിനിടയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം ഒരു മിനിറ്റില്‍ 50 ലിറ്ററില്‍ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സര്‍ക്കാര്‍.9735 ICU കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍ക്കാര്‍. (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം. )//
തെറ്റായ വാദം. ഡൽഹിയിലെ ഓക്സിജൻ ലഭ്യതക്കുറവിനു കാരണം കേന്ദ്രമാണെങ്കിൽ കേരളത്തിലെ ലഭ്യതക്കൂടുതലിനും കാരണം കേന്ദ്രമല്ലേ? ഇനി കേരളത്തിലെ ലഭ്യതക്കൂടുതലിനു കാരണം കേരള സർക്കാർ ആണെങ്കിൽ ഡൽഹിയിലെ ലഭ്യതക്കുറവിനു കാരണം ഡൽഹി സർക്കാർ അല്ലേ? ഓക്സിജൻ ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നത് സംസ്ഥാനങ്ങളല്ല, കേന്ദ്രമാണ് എന്നെങ്കിലും മനസ്സിലാക്കുക. ലഭ്യതയ്ക്ക് ടാങ്കറുകൾ തയ്യാറാക്കുകയാണ് സംസ്ഥാനങ്ങൾ ചെയ്യേണ്ടത്.

[11] //മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍ക്കാര്‍. വാക്‌സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്. രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.//
തെറ്റ്. ഐഎംഎ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവിടെ കൂടുതലായി നടക്കുന്നത് ആർടിപിസിആർ ടെസ്റ്റല്ല. ഏറ്റവും കൂടുതൽ ഫോൾസ് പോസിറ്റീവ് വരുന്ന ആന്റിജൻ ടെസ്റ്റാണ്. ഫലം? പോസിറ്റീവ് കേസുകളുടെ എണ്ണം കൂടും. മരണം ഉണ്ടാവില്ല. മരണ നിരക്ക് കുറയും. ഇതാണ് സർക്കാരിന്റെ പദ്ധതി. പിടിച്ചു നിർത്തി എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കോവിഡിന് കേരളത്തിൽ മരുന്നുണ്ടോ? വാക്സിന്റെ പേരിൽ ജനങ്ങളെ പിഴിയില്ലെന്നും വാക്സിൻ സൗജന്യമെന്നും ആവശ്യമായത് 2000 കോടി മുടക്കി വാങ്ങുമെന്നും തിരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞ സർക്കാർ ഇപ്പോൾ സ്വന്തം വാക്ക് വിഴുങ്ങി. കേന്ദ്രം സൗജന്യമായി വാക്സിൻ നൽകാൻ കത്തയച്ചു. ആൾക്കാരോട് സംഭാവന ചെയ്യാൻ പറയുന്നു. സ്വന്തം നിലയ്ക്ക് വാങ്ങിയാൽ ബജറ്റിലെ മറ്റ് ചെലവുകൾ കുറയ്ക്കേണ്ടി വരുമെന്ന് പറയുന്നു. പ്രിയ രാജേഷ്, താങ്കൾക്ക് ഒരേയൊരു കാര്യം ചെയ്യാൻ കഴിയുമോ? കഴിഞ്ഞ ബജറ്റിൽ വാക്സിൻ സൗജന്യമെന്ന് പറഞ്ഞപ്പോൾ എത്ര തുകയാണ് അതിനു വകയിരുത്തിയതെന്ന് ഒന്നു പറയാമോ? അറിയില്ലെങ്കിൽ ഞാൻ പറയാം. പൂജ്യം രൂപ. അതുകൊണ്ടാണ് പണം കണ്ടെത്തേണ്ടി വന്നാൽ മറ്റ് ചിലവുകൾ കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി പറയുന്നത്.

അതെങ്ങനെ, ഖജനാവിൽ ബാക്കിയുള്ള 5000 കോടിയുടെ ഒറ്റനോട്ട് കൊടുത്താൽ 1400 കോടി കഴിഞ്ഞ് ബാക്കിക്ക് ചില്ലറ കിട്ടില്ലല്ലോ, അല്ലേ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button