പത്തനംതിട്ട: ജില്ലയിൽ കോവിഡ് രണ്ടാം തരംഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽനിന്നുമുള്ള നിയുക്ത എം.എല്‍.എമാര്‍ നേതൃത്വം നല്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. നിയുക്ത എം.എല്‍.എമാരായ അഡ്വ. മാത്യു ടി. തോമസ് , ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ കളക്ടറേറ്റിൽ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
യോഗത്തിലെ തീരുമാനപ്രകാരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മണ്ഡല അടിസ്ഥാനത്തില്‍ അതാത് എം.എല്‍.എമാര്‍ നേരിട്ട് വിലയിരുത്തുകയും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകായും ചെയ്യും. ജില്ലയിലെ കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രതയെക്കുറിച്ചും, പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിശദീകരിച്ചു.
എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ കോവിഡ് ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും, ഓരോ മണ്ഡലത്തിലും കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍, കിടക്കകള്‍ എന്നിവ സജ്ജമാക്കുന്നതിനും തീരുമാനമായി. ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിക്കുന്നതിനും തീരുമാനമായി. ജനപ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
Post Your Comments