തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 18,868 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,697 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 54,36,200 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ഡീസൽ ഒഴിച്ച് കത്തിച്ചു; ആലപ്പുഴയിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുന്നാളിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് വരാനുള്ളതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് കഴിഞ്ഞ റമദാന്‍ കാലം കടന്നു പോയത്. എല്ലാവരും മികച്ച ജാഗ്രത കാട്ടി. ഇത്തവണ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനാല്‍ മുന്‍കാലങ്ങളിലേതു പോലെയോ അതിനേക്കാള്‍ കൂടുതലോ നിയന്ത്രണങ്ങള്‍ പാലിക്കണം. കഴിഞ്ഞ തവണ എല്ലാവരും നന്നായി സഹകരിച്ചു. അത് പോലെ ഇത്തവണയും ജാഗ്രതയോടെ നിലകൊള്ളണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കണക്കുകളും വര്‍ധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല. സംസ്ഥാനത്ത് നിലവില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അത് കൂടുതല്‍ കടുപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് 41,953 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 59 മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments