കരുനാഗപ്പള്ളി : 64 വര്‍ഷത്തിനുശേഷം ആദ്യമായി കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസുകാരനായ ഒരാള്‍ എം.എല്‍.എ. ആയി. ഈ വിജയം നേടിയത് സി.ആര്‍.മഹേഷിന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷവും സി.ആര്‍.മഹേഷിന്റേത് തന്നെ. 29096 വോട്ടിന്റെ ഭൂരിപക്ഷം. ഇടതുകോട്ടയെന്ന് വിധിയെഴുതിയിരുന്ന കരുനാഗപ്പള്ളിയില്‍ സി.ആര്‍.മഹേഷിന്റെ ഉജ്ജ്വലവിജയം കോണ്‍ഗ്രസ് ക്യാമ്പിനെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു.
1957-ല്‍ കോണ്‍ഗ്രസിലെ എ.കുഞ്ഞുകൃഷ്ണനാണ് കരുനാഗപ്പള്ളിയില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1965-ലും അദ്ദേഹം വിജയിച്ചെങ്കിലും അത്തവണ നിയമസഭ ചേര്‍ന്നിരുന്നില്ല. പിന്നീട് ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാരും ജയിച്ചിട്ടില്ല.
2016-ല്‍ സി.ആര്‍.മഹേഷ് 1759 വോട്ടിന് സി.പി.ഐ.യിലെ ആര്‍.രാമചന്ദ്രനോട് തോറ്റു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും മഹേഷ് മണ്ഡലത്തില്‍ നിറഞ്ഞുനിന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായി കഴിഞ്ഞ തവണ മത്സരിച്ച സി.ആര്‍ മഹേഷ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമെന്നനിലയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്കും ഉയര്‍ന്നു. ആ ആത്മവിശ്വാസവുമായാണ് ഇത്തവണയും മഹേഷ് അങ്കത്തിനിറങ്ങിയത്.
ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അയ്യായിരത്തിനും ഏഴായിരത്തിനുമിടയില്‍ ഭൂരിപക്ഷമാണ് യു.ഡി.എഫ്. നേതൃത്വംപോലും കണക്കാക്കിയിരുന്നത്. എന്നാല്‍ ആ കണക്കുകൂട്ടലുകളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് 29,096 വോട്ടിന് സി.ആര്‍.മഹേഷ് കരുനാഗപ്പള്ളി പിടിച്ചത്.
Post Your Comments