കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഇടതു പക്ഷത്തിനു തുടർ ഭരണവും ലഭിച്ചു. ലോക്സഭയിൽ നിന്നും രാജിവച്ചുകൊണ്ട് നിയമസഭയിൽ മത്സരിച്ച കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിമർശനവുമായി ലീഗ് അണികൾ എത്തിയത് ചർച്ചയായിരുന്നു.
മലപ്പുറം ലോക്‌സഭാ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടി എത്തിയത് മുതല്‍ വിമർശനങ്ങൾ ഉയരുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് മുസ്ലിംലീഗിനെ തകര്‍ത്തത് എന്നാണ് നവമാധ്യമങ്ങളിൽ അണികളുടെ പ്രധാന ആരോപണം. മോദി സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുവാന്‍ മികച്ച പോരാളി എന്ന നിലയ്ക്കാണ് ലോക്‌സഭയിലേക്ക് എംഎല്‍എ സ്ഥാനം രാജിവെച്ച് മത്സരിച്ചത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ കല്യാണത്തിനു പോയതും മുത്തലാഖ്, പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ തണുപ്പന്‍ സമീപനാം കൈക്കൊണ്ടതും പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് നേരെ അണികൾക്കിടയിൽ എതിർപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു.
ഇതിനിടയിലാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ എംപി സ്ഥാനം രാജിവച്ച് എത്തിയത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിൽ കുഞ്ഞാലിക്കുട്ടി ചെയ്തത് എല്ലാം വെറുതെ ആയി. ഒടുവിൽ പരാജയത്തിന് കാരണം കുഞ്ഞാലിക്കുട്ടിയാണന്നു വരെയുള്ള കമന്റുകൾ സോഷ്യല്‍മീഡിയയില്‍ ഉയർന്നതോടെ അണികളുടെ നാലായിരത്തിലധികം വരുന്ന കമന്റുകള്‍ തന്റെ ഫേസ്‌ബുക് പേജില്‍ നിന്നും കുഞ്ഞാലിക്കുട്ടി നീക്കം ചെയ്തു. ഇതും വിവാദത്തിനു കാരണമായി.
അധികാരമോഹികളായ നേതാക്കൾക്കെതിരെ അണികൾ ശബ്ദിച്ചു തുടങ്ങിയതോടെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന. ലീഗിലെ പ്രശ്നങ്ങൾക്ക് മറുപടികണ്ടെത്താൻ നാളെ യോഗം കൂടാൻ തീരുമാനം. കുഞ്ഞാലിക്കുട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങളും കെ എം ഷാജിയെ വിജിലന്‍സിന് ഒറ്റി നല്‍കിയ കോ ഴിക്കോട്ടെ നേതാവിനെതിരെയുള്ള അന്വേഷണവും ചർച്ചയാകും.
Post Your Comments