അഗര്‍ത്തല : സിനിമാ സ്റ്റൈലില്‍ വിവാഹവേദിയിലെത്തി വധൂവരന്‍മാരെ വിരട്ടി അറസ്റ്റ് ചെയ്ത വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. തനിക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റ് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ശൈലേഷ് കുമാറിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് സെക്രട്ടറി ഉടന്‍ ചുമതലയില്‍ നിന്ന് വിടുതല്‍ നല്‍കുകയായിരുന്നു. റാവെല്‍ ഹമേന്ദ്ര കുമാരിനെയാണ് പകരം നിയമിച്ചിരിക്കുന്നത്.
Read Also : ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ
ഏപ്രില്‍ 26ന് ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പൊലീസിന്റെ ഇരച്ചുകയറ്റവും അക്രമവും ഉണ്ടായത്.
രാത്രി നടന്ന വിവാഹച്ചടങ്ങിലേക്ക് കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കളക്ടര്‍ റെയ്ഡ് നടത്തുകയായിരുന്നു. വരനെയും വിവാഹത്തിനെത്തിയ അതിഥികളെയും കൈയേറ്റം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ വിവാഹത്തിന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കള്‍ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കളക്ടര്‍ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വിവാഹത്തിന് വാങ്ങിയ അനുമതിപത്രവും മറ്റു രേഖകളും വരന്റെ സഹോദരന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തു. മുപ്പതോളം ആളുകളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.
Post Your Comments