കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. പാർട്ടിയെ കുത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ് ചെയ്യുന്നതെന്നും, പാർട്ടിയുടെ കോർ കമ്മിറ്റി യോഗം വിലക്കിയത് സർക്കാർ ഇടപെട്ടിട്ടാണെന്നും കുമ്മനം രാജശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോർ കമ്മിറ്റി യോഗം ചേരുന്നതിനായി കൊച്ചിയിലെ ഹോട്ടലിൽ മുൻകൂർ അനുമതി വാങ്ങി ഒരുക്കങ്ങൾ നടത്തിയിരുന്നതായി കുമ്മനം രാജശേഖരൻ വ്യക്തമാക്കി. എന്നാൽ സർക്കാർ ഇടപെട്ട് യോഗം വിലക്കുകയായിരുന്നു. കീഴ്വഴക്കങ്ങളും മൗലികാവകാശങ്ങളും ലംഘിച്ചും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും പാർട്ടിയെ തകർക്കാൻ ശ്രമിയ്ക്കുകയാണെന്നും പാർട്ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
അതേസമയം, ബി.ജെ.പി കോർ കമ്മിറ്റി യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ കോവിഡ് മാനദണ്ഡ പ്രകാരം ഒരു തരത്തിലുമുള്ള യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കി. കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന ബി.ജെ.പി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുന്നതിനിടെയാണ് പോലീസ് നടപടി.
Post Your Comments