Latest NewsKerala

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഭാര്യയെയും മകനെയും തട്ടികൊണ്ടുപോയി, സിപിഎം പ്രവര്‍ത്തകന്‍ ഹൈക്കോടതിയിൽ

മതപരിവര്‍ത്തനം ചെയ്തവരെ ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗില്‍ബര്‍ട്ട് തേഞ്ഞിപ്പലത്ത് വാടകയ്ക്കാണ് താമസം. ടാക്സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അയല്‍ക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവര്‍ ചേര്‍ന്നാണ് ഭാര്യയെയും മകളെയും കടത്തിയത്.

ഇസ്ളാം മതം സ്വീകരിച്ചാല്‍ സ്വന്തമായി വീടും 25 ലക്ഷം രൂപയും നല്‍കാമെന്ന ഇവരുടെ വാഗ്ദാനം താന്‍ നിഷേധിച്ചിരുന്നു. ജൂണ്‍ ഒമ്പതിന് താന്‍ ജോലിക്കു പോയപ്പോള്‍ ഇവര്‍ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം തേടി. ഹര്‍ജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.

ഭാര്യ ഷൈനി, മകന്‍ ആകാശ് ( 13 ) എന്നിവരെ ഇസ്ളാം വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സഭയിലെത്തിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നാണ് പരാതി. അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

മതപരിവര്‍ത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവര്‍ത്തനം ചെയ്തവരെ ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button