പ്രയാഗ്‌രാജ്: ഗംഗാ ജലത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യമില്ലെന്ന് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയും ലക്‌നൗവിലെ വാരണാസി ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസും ചേർന്നാണ് പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് പോലും ഗംഗാ ജലത്തിൽ വൈറസ് സാന്നിധ്യമില്ലെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലക്‌നൗവിലെ ഗോമതി നദിയിൽ ഉൾപ്പെടെ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ് തന്നെയാണ് ഗോമതി നദിയിലെ ജലത്തിലെ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഗംഗാ നദിയിൽ കോവിഡ് ബാധിതരുടെ മൃതദേഹം ഒഴുക്കിയതിന് പിന്നാലെ വ്യാപക ആശങ്ക പടർന്നിരുന്നു. തുടർന്നാണ് ഗംഗാ നദിയിലെ ജലം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
മെയ് 15 മുതൽ ജൂലൈ 3 വരെ ഏഴ് ആഴ്ചയിൽ സംഘം ഗംഗാ നദിയിലെ ജല സാംപിൾ ശേഖരിച്ച് പരിശോധന വിധേയമാക്കിയിരുന്നു. ആർടിപിസിആർ ടെസ്റ്റ് നടത്തി ആർഎൻഎ വേർതിരിച്ച് നടത്തിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിച്ച ഒരു സാംപിളിൽ പോലും കൊറോണ വൈറസിന്റെ ആർഎൻഎ കണ്ടെത്തിയില്ലെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments