ലക്നൗ : അടുത്ത വര്‍ഷം യു പിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഇറ്റെഹാദുല്‍ മുസ്ലിമീന്‍(എ.ഐ.ഐ.എം.എം) യുപിയില്‍ ഓഫീസ് തുറക്കും. ജൂലായ് എട്ടിനാണ് ഓഫീസിന്റെ ഉദ്ഘാടനം. തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ഓഫീസ് തുറക്കുന്നത്. യുപിയില്‍ ഓഫീസ് തുറക്കാന്‍ ഒവൈസിയുടെ പാര്‍ട്ടി കണ്ടെത്തിയ ഈ സ്ഥലത്തിനും ഏറെ പ്രത്യേകതയുണ്ട്.
ബഹ്‌റൈച്ച് ജില്ലയിലെ ജനസംഖ്യയില്‍ നാല്‍പ്പത് ശതമാനത്തോളം മുസ്ലീങ്ങളാണ്. അതേസമയം ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി ഒവൈസി സഖ്യത്തിലേര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദളിത് വിഭാഗങ്ങളുടെ പിന്തുണയുള്ള പത്തോളം ചെറു പാര്‍ട്ടികളെ കൂട്ടിയിണക്കിയാണ് ഓം പ്രകാശ് രാജ്ഭര്‍ ഇക്കുറി പോരിനിറങ്ങുന്നത്. പശ്ചിമ ബംഗാളിലും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ചിരുന്നു.
രാജ്യവ്യാപകമായി തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനാണ് മത്സരിക്കുന്നതെന്നാണ് ഒവൈസിയുടെ അവകാശവാദം. എന്നാല്‍ ന്യൂനപക്ഷ മേഖലകളില്‍ മത്സരിച്ച് ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഒവൈസിയ്ക്കുള്ളതെന്നതാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം ബി ജെ പിയെ നിശിതമായി വിമര്‍ശിക്കുക എന്നതാണ് ഒവൈസിയുടെ ശൈലി.
2017 ലെ യുപി തെരഞ്ഞെടുപ്പില്‍ 38 നിയമസഭാ സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. ഇതോടെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒഴിവാക്കി, എന്നിരുന്നാലും ബിജെപിക്കെതിരെ പ്രചരണം നടത്താന്‍ ഒവൈസി എത്തിയിരുന്നു. 2017 ല്‍ 39.67 ശതമാനം വോട്ട് സ്വന്തമാക്കി ബിജെപി 312 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചെടുത്തത്.
അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബി ജെ പി മിന്നും ജയം സ്വന്തമാക്കിയത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. അതേസമയം ഭൂരിപക്ഷ വോട്ടുകൾ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഏകദേശം ഉറപ്പായതോടെ യുപിയിലെ ന്യൂനപക്ഷ വോട്ടുകൾക്കായാണ് മറ്റു പാർട്ടികളുടെ മത്സരം. ബിഎസ്പി, എസ്പി, കോൺഗ്രസ്സ്, എഐഎംഐഎം തുടങ്ങിയ പാർട്ടികളുടെ ലക്ഷ്യവും ന്യൂനപക്ഷ വോട്ടുകളാണ്.
Post Your Comments