കൊല്ലം: വിസ്മയ കേസിൽ പ്രതിയായ കിരൺ കുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയ അഭിഭാഷകൻ ബി എ ആളൂരിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ ആണ്. കിരണിനു ജാമ്യം ലഭിക്കാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറിന്റെ മറുവാദത്തിൽ കോടതി കിരണിനു ജാമ്യം നിഷേധിക്കുകയായിരുന്നു. സ്ത്രീധന പീഡനത്തിന് എതിരെയുള്ള കാവ്യയുടെ പോരാട്ടത്തിനു സോഷ്യൽ മീഡിയ നല്ല പിന്തുണയാണ് നൽകുന്നത്. യഥാർത്ഥ സ്ത്രീപോരാട്ടമായിട്ടാണ് സമൂഹം കാവ്യയുടെ ഇടപെടലിനെ നോക്കി കാണുന്നത്.
ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി.എ. ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. കിരൺ നല്ല കുട്ടിയാണെന്നായിരുന്നു ആളൂരിന്റെ വാദം.
എന്നാല്‍, ആളൂരിന്റെ വാദം അസി.പബ്ളിക് പ്രോസിക്യൂട്ടര്‍(എ.പി.പി.) കാവ്യനായര്‍ എതിര്‍ത്തു. വിസ്മയയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കൂടുതൽ അന്വേഷണത്തിലൂടെ മറ്റ് വകുപ്പുകൾ ചേർക്കേണ്ടി വരുമെന്നും നിലവിൽ പ്രതിക്ക് കോവിഡ് ആയതിനാൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കാവ്യ വാദിച്ചു. ജാമ്യം നൽകരുതെന്ന കാവ്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Post Your Comments