പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ വിലയ്ക്കെടുക്കാതെ നീന്തൽ കുളത്തിൽ പോലീസുകാരുടെ പരിശീലനം. നീന്തല്‍ക്കുളങ്ങൾ തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും മലമ്പുഴയില്‍ പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍ മണിക്കൂറുകളോളം പരിശീലനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. പോലീസുകാരുടെ നീന്തൽക്കുളത്തിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ചാനലിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
പാലക്കാട് മലമ്പുഴയിലെ നീന്തൽക്കുളത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പോലീസുകാരുടെ നീന്തലിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതോടെ കടുത്ത വിമർശനങ്ങളുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക അനുമതിയുണ്ടെന്ന് കാണിച്ചാണ് പൊലീസ് പരിശീലനം തുടങ്ങിയതെന്ന് വിശദീകരണം നൽകിയിരുന്നു. എല്ലാ മനുഷ്യരും നിബന്ധനകൾക്ക് വിധേയമാകുമ്പോൾ എന്ത് കാരണം പറഞ്ഞ് പോലീസുകാർ മാത്രം ഇത്തരത്തിൽ അനുമതി നേടി എന്ന് വ്യക്തമല്ല.
കല്ലേക്കാട് എ.ആര്‍ ക്യാമ്പില്‍ നിന്നാണ് പൊലീസുകാരുമായി വാഹനം മലമ്പുഴയിലെത്തിയത്. സാധാരണക്കാരായ ജനങ്ങൾക്ക് അനാവശ്യമായിപ്പോലും പിഴയിടുന്ന പോലീസ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതിൽ കടുത്ത വിമർശനങ്ങളാണ് ജനങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നത്.
Post Your Comments