പാലക്കാട്: പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തുടരുകയാണ്. തീയണയ്ക്കാൻ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏതാണ്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് ഫാക്ടറിക്ക് സമീപത്ത് വീടുകള്‍ ഉണ്ട്. വീടുകളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്.
Also Read: ആളൂര്‍ പീഡനക്കേസില്‍ പ്രതിയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു
തീപിടുത്തം സംഭവിക്കുമ്പോൾ ഗോഡൗണിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. തീയാളിപ്പടർന്നപ്പോൾ ഇരുവരും രക്ഷപെട്ടു. അതിനാൽ ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തം ശ്രദ്ധയിൽപെട്ടത്തോടെ നാട്ടുകാർ ഫയർ ഫോഴ്സിന് വിവരം അറിയിക്കുകയായിരുന്നു. അതേസമയം സംഭവസ്ഥലത്ത് പുല്ല് ഉണങ്ങിയ നിലയിലാണ് ഉള്ളതെന്നും ആരെങ്കിലും ബീഡി വലിച്ചിട്ട് അതിൽ നിന്നും തീ പടർന്നതാകാമെന്നും നാട്ടുകാർ സംശയം ഉന്നയിക്കുന്നു. തീപിടുത്തത്തില്‍ കമ്പനി പൂര്‍ണമായും കത്തിനശിച്ചു.
കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ പ്രദേശത്തേക്ക് തിരിച്ചതായി പൊലീസ് പറഞ്ഞു. ആളുകള്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുപോയതിനാലാണ് വന്‍ അപകടം ഒഴിവായത്. ഇതിനിടെ തീപിടുത്തം ഉണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നും സ്ഥലം കൈയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് ആരോപിച്ചു.
Post Your Comments