ചണ്ഡീഗഡ്: ഭാര്യയുടെ മാനസിക പീഡനം സഹിക്കുന്നില്ലെന്ന യുവാവിന്റെ പരാതിക്കൊടുവിൽ ഹിസാർ കുടുംബകോടതി അനുവദിച്ച വിവാഹമോചനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ശരിവച്ചു. ശാരീരിക വൈകല്യമുള്ള യുവാവ് ആണ് ഭാര്യയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. യുവാവിന്റെ പരാതി വിശദമായി കേട്ട കുടുംബകോടതി അന്വേഷണത്തിനൊടുവിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു. എന്നാൽ, ഇതിനെതിരെ ഹിസാർ സ്വദേശിയായ യുവതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇതാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.
50 ശതമാനം ശ്രവണശേഷി മാത്രമേ യുവാവിനുള്ളൂ. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ 21 കിലോയോളം നഷ്ടപ്പെട്ടുവെന്ന് യുവാവ് പറയുന്നു. വിവാഹം കഴിക്കുമ്പോൾ 74 കിലോഗ്രാം ഉണ്ടായിരുന്നുവെന്നും എന്നാൽ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് അത് 53 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് പരാതിക്കാരന്റെ വാദം. യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടതോടെ യുവാവിനും കുടുംബത്തിനുമെതിരെ വ്യാജ പരാതിയുമായി യുവതിയും രംഗത്ത് വന്നു.
Also Read:സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
2019 ആഗസ്റ്റ് 27ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഇതോടെ കുടുംബ കോടതി നൽകിയ വിവാഹമോചനം ഹൈക്കോടതി ശരിവച്ചു. 2012 ഏപ്രിലിൽ ആണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകളുണ്ട്. യുവാവ് ബാങ്കിലാണ് ജോലി ചെയ്യുന്നത്. യുവതി ഹിസാറിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ഇവരുടെ മകൾ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.
ഭാര്യ അമിത ദേഷ്യക്കാരിയും തന്റെ കുടുംബത്തോട് യോജിച്ച് പോകാൻ കഴിയാത്ത വ്യക്തിയുമാണെന്നായിരുന്നു ഭർത്താവിന്റെ വാദം. പരസ്യമായി ഭാര്യ തന്നെ അപമാനിക്കാറുണ്ടെന്ന് യുവാവ് പറയുന്നു. എന്നാൽ, ഈ ആരോപണം യുവതി തള്ളി. താൻ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഭർത്താവിനോട് പെരുമാറിയിട്ടുള്ളതെന്ന് യുവതി വാദിച്ചു. ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഇതിനെ ചൊല്ലി തന്നെ പീഡിപ്പിക്കുമായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു. എന്നാൽ, ഭർത്താവിനും കുടുംബത്തിനും എതിരെ യുവതി നൽകിയ എല്ലാ ക്രിമിനൽ പരാതികളും കേസുകളും തെറ്റാണെന്ന് കോടതി കണ്ടെത്തി.
Post Your Comments